മുംബൈ∙ മുംബൈ നഗരത്തിന്റെ വികസനകുതിപ്പിന് പാതയൊരുക്കി കടൽപാലം ശിവ്‌രി– നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുംബൈ രാജ്യാന്തര എയർപോർട്ട്, നവി മുംബൈ രാജ്യാന്തര എയർപോർട്ട് എന്നിവടങ്ങളിലേക്കു വേഗത്തിൽ യാത്ര ഇനിമുതൽ സാധ്യമാകും.
മുംബൈയിൽനിന്നു പുണെ, ഗോവ, ദക്ഷിണേന്ത്യയിലേക്കുമുള്ള യാത്രാ സമയവും ഇനി കുറയും. 22 കിലോമീറ്റർ നീളമുള്ള പാലത്തിനു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയുടെ സ്മരണാർഥം അടൽ സേതു എന്നാണു പേരിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളമേറിയ ഈ പാലം 17,843 കോടി രൂപ ചെലവിലാണു നിർമിച്ചിരിക്കുന്നത്.
മുംബൈയ്ക്കും നവിമുംബൈയ്ക്കുമിടയിലുള്ള യാത്രാസമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയ്ക്കുമെന്നതാണു നേട്ടം. ഒപ്പം, നവിമുംബൈയുടെ ഒരു ഭാഗം ഉൾപ്പെടുന്ന റായ്ഗഡ് ജില്ലയിലെ വികസനക്കുതിപ്പിന് വഴി തുറക്കുകയും ചെയ്യും.
#WATCH | PM Modi inaugurates Atal Bihari Vajpayee Sewari – Nhava Sheva Atal Setu in Maharashtra
Atal Setu is the longest bridge in India and also the longest sea bridge in the country. It will provide faster connectivity to Mumbai International Airport and Navi Mumbai… pic.twitter.com/2GT2OUkVnC
— ANI (@ANI) January 12, 2024
2016ൽ പ്രധാനമന്ത്രി നരേന്ദമോദിയാണു കടൽപാലത്തിന്റെ തറക്കല്ലിട്ടത്. ശിവ്‌രി–നാവസേവ കടൽപാലത്തിന്റെ രണ്ട് അറ്റങ്ങളിലും നിന്ന് നഗരത്തിന്റെ മറ്റു മേഖലകളെ ബന്ധിപ്പിക്കുന്ന മൂന്നു ഉപപാതകൾ കൂടി വരുംവർഷങ്ങളിൽ യാഥാർഥ്യമാകും. അതോടെ ട്രാൻസ്ഹാർബർ ലിങ്കിൽ വാഹനത്തിരക്ക് പല മടങ്ങായി വർധിക്കും.
ട്രാൻസ്ഹാർബർ ലിങ്ക് മുംബൈ നഗരത്തിൽ നിന്ന് ആരംഭിക്കുന്ന ശിവ്‌രിയിൽ നിന്നു വർളിയിലേക്കുള്ള എലിവേറ്റഡ് പാതയാണ് ഇതിലൊന്ന്. 4.25 കിലോമീറ്റർ നീളമുള്ള പാത പൂർത്തിയായാൽ വർളി, ബാന്ദ്ര, ദാദർ മേഖലയിൽ നിന്ന് ഏതാനും മിനിറ്റുകൾക്കൊണ്ട് കടൽപാലത്തിലെത്താം.
നാവസേവയിൽ ട്രാൻസ്ഹാർബർ ലിങ്ക് അവസാനിക്കുന്ന മേഖലയിൽ നിന്നു 6.5 കിലോമീറ്റർ പാത നിർമിച്ച് കടൽപാലത്തെ പുണെ എക്സ്പ്രസ് വേയുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള പദ്ധതി സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇൗ പാത യാഥാർഥ്യമായാൽ മുംബൈ– പുണെ യാത്ര ഏറെ എളുപ്പമാകും.
ഇതോടൊപ്പം, നവിമുംബൈയിൽ നിർദിഷ്ട വിമാനത്തവളത്തിലേക്കു ട്രാൻസ്ഹാർബർ ലിങ്കിനെ ബന്ധിപ്പിക്കാനുള്ള 5.8 കിലോമീറ്റർ ഉൾവെ തീരദേശ റോഡിന്റെ നിർമാണവും തുടങ്ങാനിരിക്കുകയാണ്. ഇതു പൂർത്തിയായാൽ മുംബൈ, പുണെ ദിശകളിൽ നിന്ന് നവിമുംബൈ വിമാനത്താളത്തിലേക്കുള്ള യാത്ര സുഗമമാകും.
















