ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു. വലിയ തർക്കങ്ങളിലേക്ക് പോകാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് . അതിനിടെ ബീഹാറിലെ സീറ്റ് വിഭജന ചർച്ചകൾ അതിവേഗം പൂർത്തിയാക്കണമെന്ന് ജെഡിയു കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടികളുമായി കോൺഗ്രസ് സഖ്യ സമിതി ചർച്ചകൾ നടത്തി വരികയാണ്. എന്നാൽ ചർച്ചകൾക്ക് പ്രതീക്ഷിച്ച വേഗവും ഫലപ്രാപ്തിയും ഉണ്ടായിട്ടില്ല എന്നാണ് മുന്നണിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്ന ആക്ഷേപം. മുന്നണിയായി മുന്നോട്ട് പോകുമ്പോഴും സീറ്റുകൾ വിട്ട് നൽകാൻ കോൺഗ്രസ് ഉൾപ്പടെ മുന്നണിയിലുള്ള പാർട്ടികൾ തയ്യാറാകുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ഉള്ള മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ച് ആദ്യഘട്ട ചർച്ചകൾ മാത്രമാണ് പൂർത്തിയായത്. ആം ആദ്മിയുമായുള്ള ചര്‍ച്ചയില്‍ സീറ്റ് വിഭജനം സംബനധിച്ചു ഏകദേശം ധാരണ ആയിട്ടുണ്ട്. ദില്ലി, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ സഖ്യത്തിൽ മത്സരിക്കാമെന്ന് ധാരണയായപ്പോൾ പഞ്ചാബില്‍ സഖ്യമില്ലാതെ മത്സരിക്കാമെന്നുള്ള നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 23 സീറ്റ് വേണമെന്ന ശിവസേനയുടെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. 10 സീറ്റ് വരെ ആവശ്യപെടുന്ന എൻ സി പി ക്ക് 6 മുതൽ 8 സീറ്റ് വരെ നൽകാനാണ് ധാരണ. ഉത്തർപ്രദേശിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് എസ് പി നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. കൂടുതൽ ചർച്ചകൾക്കായി വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. ജാർഖണ്ഡ് ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾ കൂടുതൽ പരിഗണന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സഖ്യ സമിതി ചർച്ചയിൽ കൂടുതൽ പൊട്ടിത്തെറി ഉണ്ടാകുന്നില്ല എന്നതാണ് കോൺഗ്രസ് നേട്ടമായി കണക്കാക്കുന്നത്. ബീഹാറിലെ സീറ്റ് വിഭജന ചർച്ചകൾക്കായി പാട്നയിലെത്തിയ സി പി ഐ നേതാവ് ഡി രാജ ആർ ജെ ഡി ജെഡിയുp നേതാക്കളുമായി ചർച്ച നടത്തി.