ദുബായ് – ഭീകരവാദ കേസുകളില്‍ യു.എ.ഇയില്‍ 84 പേരെ ദേശീയ സുരക്ഷാ കോടതിയില്‍ വിചാരണ ചെയ്യുന്നു. ഇവര്‍ക്കെതിരായ കേസുകള്‍ ദേശീയ സുരക്ഷാ കോടതിക്ക് കൈമാറാന്‍ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ശാംസി ഉത്തരവിട്ടു. വിചാരണ നേരിടുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളാണ്. രാജ്യത്ത് ആക്രമണങ്ങൾ നടത്താന്‍ മറ്റൊരു രഹസ്യ സംഘടന രൂപീകരിച്ചെന്ന ആരോപണമാണ് ഇവര്‍ നേരിടുന്നത്.
2013 ല്‍ പതിനേഴാം നമ്പര്‍ ദേശീയ സുരക്ഷാ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനും വിചാരണ ചെയ്യപ്പെടുന്നതിനും മുമ്പ് പ്രതികള്‍ ഈ കുറ്റൃത്യവും അതിന്റെ തെളിവുകളും മറച്ചുവെക്കുകയായിരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ ശേഖരിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ ഈ കുറ്റകൃത്യത്തിന്റെ വിശദാശംങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും നിയമ സഹായവും ഉറപ്പുവരുത്തി. ആറു മാസത്തോളം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷം, കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയും മതിയായ തെളിവുകള്‍ ശേഖരിച്ചും പ്രതികളെ ദേശീയ സുരക്ഷാ കോടതിയില്‍ പരസ്യ വിചാരണ ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു. ദേശീയ സുരക്ഷാ കോടതി ഈ കേസില്‍ പരസ്യ വിചാരണ ആരംഭിക്കുകയും നിയമപരമായ പ്രാതിനിധ്യം ഇല്ലാത്ത ഓരോ പ്രതിക്കും ഓരോ അഭിഭാഷകരെ നിയമിക്കുകയും ചെയ്തു. കേസില്‍ സാക്ഷികളെ വിസ്തരിക്കാന്‍ തുടങ്ങിയ കോടതി പ്രതികളുടെ പരസ്യ വിചാരണ ഇപ്പോഴും തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















