ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 നാളെ ലഗ്രാഞ്ച് (എല്‍ 1) പോയന്‍റിലെത്തുമെന്ന് ഐ.എസ്.ആര്‍.ഒ.വൈകിട്ട് നാലു മണിയോടെ അന്തിമ ഭ്രമണപഥത്തില്‍ ആദിത്യ എല്‍1 പ്രവേശിക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ എസ്. സോമനാഥ് അറിയിച്ചു.
ആദിത്യ എല്‍1ന്‍റെ ദൗത്യം:
തീഗോളമായി ജ്വലിക്കുന്ന സൂര്യനെ ചന്ദ്രയാൻ 3 പേടകം സഞ്ചരിച്ചതിന്‍റെ നാലിരട്ടി ദൂരത്ത് നിന്നാണ് ആദിത്യ പേടകം നിരീക്ഷിക്കുന്നത്. സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. സൗര വികിരണങ്ങള്‍ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, സൂര്യന്‍റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയങ്ങള്‍, 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.
പരീക്ഷണത്തിനായി ഏഴ് പേലോഡുകള്‍:
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇതില്‍ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്‍റിലെ ഹാലോ ഓര്‍ബിറ്റിനെ കുറിച്ചും പഠനം നടത്തും.
- വിസിബിള്‍ ലൈൻ എമിഷൻ കൊറോണഗ്രാഫ് (VELC) -സോളാര്‍ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള ഉപകരണം. സൂര്യന്‍റെ ബാഹ്യ വലയത്തില്‍ ഒരു മില്യണ്‍ ഡിഗ്രിയാണ് താപനില. എന്തു കൊണ്ടാണ് ഇത്രയും ചൂടാകുന്നതെന്ന് കണ്ടെത്താനാണ് ശ്രമം. (നിര്‍മാണം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ്, ബംഗളൂരു).
- സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT) – സൂര്യന്‍റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍ എന്നിവയുടെ ചിത്രീകരണത്തിനുള്ള ഉപകരണം/ (നിര്‍മാണം: ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സ്, പൂനെ)
- സോളാര്‍ ലോ എനര്‍ജി എക്സ്റേ സ്പെക്‌ട്രോ മീറ്റര്‍ (SoLEXS) -സൂര്യനെ നിരീക്ഷിക്കാനുള്ള ഉപകരണം. (നിര്‍മാണം: യു.ആര്‍ റാവു സാറ്റലൈറ്റ് സെന്‍റര്‍, ബംഗളൂരു)
- ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്സ്റേ സ്പെക്‌ട്രോ മീറ്റര്‍ (HEL1OS) -കൊറോണയിലെ ഊര്‍ജ വിനിയോഗത്തെ കുറിച്ച് പഠിക്കാനുള്ള ഉപകരണം. (നിര്‍മാണം: യു.ആര്‍ റാവു സാറ്റലൈറ്റ് സെന്‍റര്‍, ബംഗളൂരു)
- ആദിത്യ സോളാര്‍ വിൻഡ് പാര്‍ട്ടിക്കിള്‍ എക്സ്പെരിമെന്‍റ് (ASPEX) -സൗരക്കാറ്റിന്‍റെ പഠനത്തിനുള്ള ഉപകരണം. (നിര്‍മാണം: ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, അഹമ്മദാബാദ്)
- പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (PAPA) -സോളാര്‍ കൊറോണയുടെ താപനിലയെ കുറിച്ചുള്ള വിവരം ശേഖരിക്കാനുള്ള ഉപകരണം. (നിര്‍മാണം: സ്പേസ് ഫിസിക്സ് ലബോറട്ടറി, വി.എസ്.സ്.സി, തിരുവനന്തപുരം)
-
അഡ്വാൻസ്ഡ് ട്രൈ-ആക്സിയല്‍ ഹൈ റെസലൂഷൻ ഡിജിറ്റല്‍ മാഗ്നെറ്റോ മീറ്റര്‍ (MAG) – സൂര്യന്‍റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനുള്ള ഉപകരണം. (നിര്‍മാണം: ലബോറട്ടറി ഫോര്‍ ഇലക്‌ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ്, ബംഗളൂരു)
എന്താണ് ലഗ്രാഞ്ച് പോയിന്‍റ് ?
ഭൂമിയുടെയും സൂര്യന്‍റെയും ഗുരുത്വാകര്‍ഷണ ബലം തുല്യമായിരിക്കുന്ന പോയിന്‍റ് ആണ് ലഗ്രാഞ്ച് 1 പോയിന്‍റ് (എല്‍1 പോയിന്‍റ്). ഭൂമിയും സൂര്യനും തമ്മില്‍ ഒരു നേര്‍രേഖ വരച്ചാല്‍ ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് എല്‍1 പോയിന്‍റ്. എല്‍1 പോയിന്‍റില്‍ നിന്ന് പേടകം സൂര്യനെ വീക്ഷിക്കുമ്ബോള്‍ ഭൂമിയോ മറ്റ് ഗ്രഹങ്ങളോ നിഴല്‍ വീഴ്ത്തില്ല. അതിനാലാണ് സൂര്യനും ഭൂമിക്കും നേരെയുള്ള എല്‍1 പോയിന്‍റില്‍ ആദിത്യ എല്‍1 പേടകം സ്ഥാപിക്കുന്നത്. തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനാല്‍ 24 മണിക്കൂറും സൂര്യന്‍റെ ചിത്രം പേടകത്തിന് പകര്‍ത്താനാകും.
ഇറ്റാലിയൻ-ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയിസ് ലഗ്രാഞ്ച് പോയിന്‍റുകള്‍ കണ്ടെത്തിയത് കൊണ്ടാണ് ലഗ്രാഞ്ച് എന്ന പേരില്‍ അറിയപ്പെടുന്നത്. സൂര്യന് ചുറ്റും എല്‍1, എല്‍2, എല്‍3, എല്‍4, എല്‍5 എന്നിങ്ങനെ അഞ്ച് ലഗ്രാഞ്ച് പോയിന്‍റുകളാണ് ഉള്ളത്. ഇതില്‍ മാറ്റമില്ലാത്ത രണ്ടെണ്ണത്തില്‍ ഒന്നാണ് ലഗ്രാഞ്ച് 1 പോയിന്‍റ് അഥവാ എല്‍1 പോയിന്‍റ്. എല്‍1 പോയിന്‍റില്‍ വലം വെക്കുന്നതിനാലാണ് ഇന്ത്യയുടെ സൗരദൗത്യത്തിന് ആദിത്യ എല്‍1 എന്ന് പേര് നല്‍കിയത്.
ജോസഫ് ലൂയിസ് ലഗ്രാഞ്ച്
ഭൂമിയില്‍ നിന്നുള്ള എല്‍1 പോയിന്‍റിന്‍റെ ദൂരം ഭൂമിയുടെയും സൂര്യന്‍റെയും ഇടയിലുള്ള ദൂരത്തിന്‍റെ ഒരു ശതമാനം വരും. ഭൂമിയുടെയും സൂര്യന്‍റെയും ആകര്‍ഷണത്തില്‍ പെടാത്ത ഹോളോ ഓര്‍ബിറ്റിലാണ് ആദിത്യ പേടകം ഭ്രമണം ചെയ്യുക. ലഗ്രാഞ്ച് പോയിന്‍റില്‍ ഗുരുത്വബലം സന്തുലിതമായതിനാല്‍ പേടകത്തിന് നിലനില്‍ക്കാൻ കുറഞ്ഞ ഇന്ധനം മതി എന്നതാണ് മറ്റൊരു പ്രത്യേകത.
പേടകം സ്ഥാപിക്കുന്ന അകലം:
ഭൂമിയില്‍ നിന്ന് ഏകദേശം 15 കോടി കിലോമീറ്റര്‍ അകലെയാണ് സൂര്യൻ. ഈ ദൂരത്തില്‍ 15 ലക്ഷം കിലോമീറ്റര്‍ മാത്രമാകും ആദിത്യ എല്‍1 സഞ്ചരിക്കുക. സൂര്യനിലെ താപനില 1.5 കോടി ഡിഗ്രി സെല്‍ഷ്യസ് ആണ്. സൂര്യന്‍റെ ഉപരിതലത്തിന് പുറത്തുള്ള മേഖലയില്‍ താപനില 5500 ഡിഗ്രി സെല്‍ഷ്യസ് വരും. തീഗോളമായി ജ്വലിക്കുന്ന സൂര്യന്‍റെ താപനിലയെ പ്രതിരോധിക്കാൻ സാധിക്കാത്തത് കൊണ്ടാണ് പേടകത്തെ സുരക്ഷിത അകലത്തില്‍ നിലനിര്‍ത്തുന്നത്.
പേടകത്തിന്‍റെ കാലാവധി :
റോക്കറ്റ് അടക്കം വിക്ഷേപണ സമയത്ത് പേടകത്തിന്‍റെ മൊത്തം ഭാരം 1500 കിലോഗ്രാം ആണ്. 244 കിലോഗ്രാം ഭാരമുള്ള ആദിത്യ എല്‍1ന്‍റെ കാലാവധി അഞ്ച് വര്‍ഷവും രണ്ട് മാസവുമാണ്. ദൗത്യത്തിന്‍റെ ചെലവ് ഏകദേശം 368 കോടി രൂപയാണ്. ബംഗളൂരുവിലെ യു.ആര്‍ റാവു സാറ്റലൈറ്റ് സെന്‍റിറിലാണ് (യു.ആര്‍.എസ്.സി) പേടകം നിര്‍മിച്ചത്.
ഇന്ത്യൻ സൗരദൗത്യത്തിന്‍റെ നാള്‍വഴി:
2008 ജനുവരിയിലാണ് സൂര്യ പഠനത്തിനുള്ള പേടകം തയാറാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കമായത്. സോളാര്‍ കൊറോണയെ കുറിച്ച് പഠിക്കാൻ കൊറോണഗ്രാഫുള്ള 400 കിലോഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹത്തിനാണ് ബഹിരാകാശ ഗവേഷണ ഉപദേശക സമിതി വിഭാവനം ചെയ്തത്. പരീക്ഷണങ്ങള്‍ക്കായി 2016-17 സാമ്ബത്തിക വര്‍ഷം 3 കോടി രൂപ നീക്കിവെച്ചു. പരീക്ഷണ ഘട്ടത്തിലാണ് ദൗത്യം വിപുലീകരിച്ച് ലഗ്രാഞ്ച് 1 പോയിന്‍റില്‍ പേടകം വിക്ഷേപിക്കാൻ തീരുമാനിച്ചത്. തുടര്‍ന്ന് പ്രഥമ ദൗത്യത്തിന് ആദിത്യ എല്‍1 എന്ന് പേരിട്ടു. 2023 സെപ്റ്റംബര്‍ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്ന് പി.എസ്.എല്‍.വി സി57 റോക്കറ്റില്‍ ആദിത്യ എല്‍1 വിക്ഷേപിച്ചു.
ഇന്ത്യയുടേത് ചരിത്ര ദൗത്യം:
അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഇതുവരെ സൗരദൗത്യങ്ങള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എല്‍1 ലക്ഷ്യം കണ്ടാല്‍ അത് ബഹിരാകാശ ചരിത്രം മാറ്റിമറിക്കും. സൗരദൗത്യത്തില്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
2018ല്‍ യു.എസിന്‍റെ ബഹിരാകാശ ഏജൻസിയായ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ആണ് സൗരദൗത്യത്തിനായി അവസാനം വിക്ഷേപിച്ച പേടകം. ഇന്ത്യയുടെ ആദിത്യ എല്‍1 പേടകത്തെക്കാള്‍ അഞ്ച് മടങ്ങ് ദൂരം യു.എസ് പേടകം സഞ്ചരിക്കുന്നുണ്ട്. യു.എസിന്‍റെ സോഹോ പേടകവും എല്‍1 പോയിന്‍റിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















