പ്രത്യേക ലേഖകൻ
ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിലും മിതമായ വില നില നിറുത്തുന്നതിലുമൂന്നി വ്യാപാരികൾക്കും മില്ലുടമൾക്കും കൈവശം വയ്ക്കാവുന്ന ഗോതമ്പിന്റെ സ്റ്റോക്ക് പരിധി കുറച്ചതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. ഈ വർഷം സെപ്റ്റംബറിലും മില്ലുടമകൾ, വ്യാപാരികൾ, ചില്ലറ വ്യാപാരികൾ എന്നിവരുടെ കൈവശമുള്ള ഗോതമ്പ് സ്റ്റോക്കുകളുടെ പരിധി ഇന്ത്യ കർശനമാക്കിയിരുന്നു. 2024-ലെ പൊതു തെരഞ്ഞെ ടപ്പ് മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ നടപടിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
പൊതുതെരഞ്ഞെടുപ്പ് വേളയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിലെ ചാഞ്ചാട്ടത്തെക്കുറിച്ച് യൂണിയൻ സർക്കാർ ആശങ്കാകുലരാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് മുഖ്യമായും ചില്ലറ പണപ്പെരുപ്പത്തിൽ പ്രതിഫലിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഭക്ഷ്യവസ്തു വിതരണത്തിലെ വൈതരണികൾ പാടെ ഒഴിവാക്കി ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളിൽ യൂണിയൻ സർക്കാർ പ്രത്യേകം ഊന്നൽ നൽകുന്നത്.
വ്യാപാരികളുടെയും മൊത്തക്കച്ചവടക്കാരുടെയും കൈവശമുള്ള ഗോതമ്പ് സ്റ്റോക്കിന്റെ പരിധി 1000 ടണ്ണായി കുറച്ചു. അതേസമയം മില്ലുടമകൾക്കും ചില്ലറ വ്യാപാരികൾക്കുമുള്ള ഭക്ഷ്യവസ്തു ശേഖര പരിധിയും കുറച്ചിട്ടുണ്ട്. ഭക്ഷ്യധാന്യ വിതരണ രംഗത്ത് കൃത്രിമ ക്ഷാമം സൃഷ്ടിക്കപ്പെടരുതെന്ന നിർബ്ബന്ധബുദ്ധിയിലാണ് കേന്ദ്ര സർക്കാർ. കൂടുതലായി കൈവശം വച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ പൊതുവിപണിയിൽ ലഭ്യമാക്കപ്പെടുകയെന്നതിലാണ് ഊന്നൽ.
വില നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ 2.5 ദശലക്ഷം മെട്രിക് ടൺ ഗോതമ്പ് കൂടി വിപണിയിലെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചേക്കും. ഉല്പാദനം കുറഞ്ഞതിനെ തുടർന്ന് ഗോതമ്പ്, ബസ്മതി തുടങ്ങിയ അരി കയറ്റുമതി ഇന്ത്യ നിരോധിച്ചു. പഞ്ചസാര കയറ്റുമതിക്കും പരിധി കല്പിക്കപ്പെട്ടിട്ടുണ്ട്. കരിമ്പ് എഥനോൾ ഉല്പാദനത്തിനായി ഉപയോഗിക്കരുതെന്ന നിർദ്ദേശവും പഞ്ചസാര മില്ലുകൾക്ക് നൽകിയിട്ടുണ്ട്.
ഭക്ഷ്യവിലക്കയറ്റം ആറ് ശതമാനത്തിന് മുകളിൽ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പണപ്പെരുപ്പത്തിന്റെ അനിശ്ചിതത്വം ഒഴിഞ്ഞിട്ടില്ലെന്നാണ് റിസർവ് ബാങ്കിൻ്റെ ഏറ്റവുമൊടുവിലത്തെ വിലയിരുത്തൽ. ഇതും കൂടി കണക്കിലെടുത്താണ് ഭക്ഷ്യധാന്യ വിപണിയിൽ കേന്ദ്ര സർക്കാർ ഇടപ്പെടൽ ശക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിൽ റീട്ടെയിൽ പണപെരുപ്പ തോത് കുറഞ്ഞു. എന്നാലിപ്പോൾ ഭക്ഷ്യവില ഉയർന്നതിനാൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഉയർന്നേക്കുമെന്നാണ് റോയിട്ടേഴ്‌സിൻ്റെ സർവ്വെ പ്രവചിക്കുന്നത്.