ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകർക്ക് ദീപാവലി വെടിക്കെട്ട് സമ്മാനിച്ച് ശ്രേയസ്സ് അയ്യരും കെ.എൽ. രാഹുലും. ഇരുവരും നേടിയ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ലോകകപ്പ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 410 റൺസെടുത്തു.
ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്കോറാണിത്. 94 പന്തിൽ 128 റൺസുമായി ശ്രേയസ്സ് പുറത്താകാതെ നിന്നു. അഞ്ചു സിക്സും 10 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. 84 പന്തിലാണ് താരം സെഞ്ച്വറി കുറിച്ചത്. കരിയറിലെ നാലാം ഏകദിന സെഞ്ച്വറി കൂടിയാണിത്. രാഹുൽ 64 പന്തിൽ 102 റൺസെടുത്തു. നാലു സിക്സും 11 ഫോറും. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 208 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്.
ഈ ലോകകപ്പിൽ രാഹുലിന്‍റെ രണ്ടാമത്തെയും ശ്രേയസ്സിന്‍റെ ആദ്യത്തെയും സെഞ്ച്വറിയാണിത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഗംഭീര തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 11.5 ഓവറിൽ 100 റൺസാണ് അടിച്ചെടുത്തത്. 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സുമടക്കം 51 റണ്‍സെടുത്ത ഗില്ലിനെ പോള്‍ വാന്‍ മീകെറെന്‍ പുറത്താക്കി. പിന്നാലെ സൂപ്പര്‍താരം വിരാട് കോഹ്ലി ക്രീസിലെത്തി. കോലിയെ സാക്ഷിയാക്കി രോഹിത് അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ രോഹിത്തും വീണു. 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 61 റണ്‍സെടുത്ത രോഹിത്തിനെ ബാസ് ഡി ലീഡ് പുറത്താക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















