തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‍മൃതി സന്ധ്യയില്‍ ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തിൽ സംവിധായകൻ കമൽ, നിർമ്മാതാവ് ജി. സുരേഷ് കുമാര്‍, നടൻ മണിയന്‍പിള്ള രാജു എന്നിവര്‍ അനുഭവങ്ങൾ പങ്കു വച്ചു. സിനിമാ ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങൾ മൂവരും മുന്നിൽ ഓർത്തെടുത്ത് അവതരിപ്പിച്ചു. മലയാള സിനിമയുടെ ഒരു നിർണ്ണായക കാലത്തിലൂടെ സഞ്ചരിക്കാൻ പുതുതലമുറയ്ക്ക് ലഭിച്ച അവസരം കൂടിയായി സ്‍മൃതി സന്ധ്യയുടെ വേദി മാറി.
കഥ, സംവിധാനം, സാങ്കേതികത അങ്ങനെ എല്ലാ മേഖലകളിലും മലയാള സിനിമ മികച്ചു നിന്ന കാലഘട്ടമായിരുന്നു എൺപതുകളെന്ന് നടൻ മണിയൻപിള്ള രാജു പറഞ്ഞു. ഇന്ത്യൻ സിനിമകളിൽ തന്നെ മികച്ചു നിൽക്കുന്നത് മലയാള ചിത്രങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകശ്രദ്ധ നേടിയ ഒട്ടനവധി സിനിമകളാണ് എൺപതുകളിൽ മലയാളത്തിൽ ഇറങ്ങിയതെന്ന് സംവിധായകൻ കമൽ പറഞ്ഞു. ഓരോ 25 വർഷം കൂടുമ്പോഴും മലയാള സിനിമയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. മമ്മൂട്ടി, മോഹൻലാൽ, നെടുമുടി വേണു തുടങ്ങിയ മഹത്തായ അഭിനേതാക്കളെ സമ്മാനിച്ച കാലമായിരുന്നു എൺപതുകളെന്നും കമൽ അഭിപ്രായപ്പെട്ടു.
എൺപതുകളിൽ നിന്നും ഇന്നത്തെ സിനിമയ്ക്ക് സാങ്കേതികമായി പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് ജി. സുരേഷ് കുമാര്‍ പറഞ്ഞു.
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായിരുന്നു എൺപതുകളിൽ. പത്മരാജൻ, ഭരതൻ, കെ.ജി ജോർജ് എന്നിവരുടെ സിനിമകളിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തെ മാറ്റങ്ങൾക്ക് തുടക്കമായത്. പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രം തമാശ ചിത്രങ്ങൾക്ക് ഒരു പുതിയ പാത തന്നെ തുറന്നു നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
മുൻപൊക്കെ തീയറ്ററിൽ നിന്ന് മാത്രം കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിൽ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഓ.ടി.ടി വന്നതോടെ പല മുൻനിര താരങ്ങളും സ്വന്തമായി സിനിമ നിർമ്മിക്കാൻ തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കിൽ ആളുകൾ തീയറ്ററിലെത്തുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിനിമാ നിരൂപണം നല്ലതാണെന്നും വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളോടാണ് എതിർപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















