കൊച്ചി: അടുത്തിടെ അന്തരിച്ച സംവിധായകൻ സിദ്ദിഖിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേരള യൂനാനി മെഡിക്കല്‍ അസോസിയേഷൻ. സംസ്ഥാനത്തെ ഒരൊറ്റ അംഗീകൃത യൂനാനി ഡോക്ടര്‍ പോലും സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് കെയുഎംഎ പത്രകുറിപ്പില്‍ വ്യക്തമാക്കി. കരള്‍ രോഗത്തെ തുടര്‍ന്ന് സംവിധായകൻ സിദ്ദിഖ് മരിച്ചത് യുനാനി ചികിത്സയെ തുടര്‍ന്നാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെതിരെ നിയമ നടപടിയെടുക്കുമെന്നും കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.
സിദ്ദിഖിന്റെ മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനു മുൻപേ യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെയുഎംഎ ജനറൽ സെക്രട്ടറി ഡോ. എ.കെ. സയ്യിദ് മുഹ്സിൻ, വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ നാസർ, ജോയിന്റ് സെക്രട്ടറി ഡോ. അദീബ് നബീൽ എന്നിവർ ആരോപിച്ചു.

കെയുഎംഎയുടെ പ്രസ്താവന
പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ മരണം കേരളത്തിന്റെ തീരാനഷ്ടമാണ്. സംവിധായകൻ സിദ്ദിഖിനെ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്ത ഒരൊറ്റ അംഗീകൃത യൂനാനി ഡോക്ടർമാർ പോലും ചികിത്സിച്ചിട്ടില്ല എന്ന് വ്യക്തമായിരിക്കെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല.
മാത്രമല്ല, ശാസ്ത്രീയമായി മരണ കാരണമറിയുന്നതിന് മുൻപുതന്നെ, ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ ചികിത്സ സ്വീകരിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ യൂനാനി ആരോഗ്യ സ്ഥാപനങ്ങളും പ്രൈവറ്റ് ഹോസ്പിറ്റൽ, ക്ലിനിക്, മെഡിക്കൽ കോളജ് തുടങ്ങിയ സംവിധാനങ്ങൾ ഉള്ള യൂനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ശക്തമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ മനസ്സിലാക്കുന്നത്.
ഇത്തരക്കാർക്ക് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ കേരള യൂനാനി മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന എക്സിക്യുട്ടിവ് തീരുമാനിച്ചിരിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















