ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം എന്‍.ഡി.എയ്ക്ക് ഗുണകരമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം സര്‍ക്കാരിനല്ല, പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നമ്മുടെ സർക്കാരിൽ വർധിക്കുകയാണ്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കുന്നു. അവിശ്വാസ പ്രമേയം എപ്പോഴും നമുക്ക് ഭാഗ്യമാണ്. റെക്കോർഡ് ഭേദിക്കുന്ന ജനവിധിയോടെ തങ്ങൾ മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ ജനങ്ങൾ ആവർത്തിച്ച് നൽകിയ വിശ്വാസത്തിൽ നന്ദിയുണ്ട്. പ്രതിപക്ഷം അവിശ്വാസ പ്രമേയമായി കൊണ്ട് വന്നത് ദൈവ നിശ്ചയമാണ്.2018ലും ഇത് തന്നെ സംഭവിച്ചു. ജനങ്ങൾ പോലും പ്രതിപക്ഷത്തിൽ അവിശ്വാസം രേഖപ്പെടുത്തി.തെരഞ്ഞെടുപ്പിൽ എൻഡിഎക്കും ബിജെപിക്കും സീറ്റുകൾ വർധിച്ചു. പ്രതിപക്ഷത്തിന്റെ ഒപ്പമുള്ള വോട്ട് പോലും അവർക്ക് സമാഹരിക്കാൻ കഴിഞ്ഞില്ല. 2024 ൽ എല്ലാ റെക്കോർഡും ഭേദിച്ച് ബിജെപിയും എൻഡിഎയും വീണ്ടും അധികാരത്തിൽ എത്തുമെന്ന് പ്രതിപക്ഷം അംഗീകരിച്ചു’. പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഭാവിയെക്കുറിച്ചല്ല സ്വന്തം രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ് പ്രതിപക്ഷത്തിന് ആശങ്ക. രാജ്യത്തെക്കാള്‍ പാര്‍ട്ടിക്ക് പ്രധാന്യം നല്‍കുന്നവരാണ് പ്രതിപക്ഷം. പ്രധാനപ്പെട്ട ബില്ലുകളുടെ കാര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു. അവിശ്വാസ പ്രമേയത്തിന്റെ മറവില്‍ പ്രതിപക്ഷം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചു. രാജ്യം നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരേ രണ്ടാം തവണയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം പ്രതിപക്ഷത്തോട് അവിശ്വാസം കാണിച്ചു. എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് അടുത്ത തവണയും എന്‍ഡിഎ അധികാരത്തില്‍ വരും. 2028ല്‍ പ്രതിപക്ഷം വീണ്ടും തങ്ങള്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരുമെന്നും മോദി പരിഹസിച്ചു.
പ്രധാനമന്ത്രി പ്രസംഗം തുടരുന്നതിനിടെ സഭയില്‍ നാടീകയ സംഭവങ്ങളും അരങ്ങേറി. പ്രതിപക്ഷത്തിനെതിരേയുള്ള മോദിയുടെ കടന്നാക്രമണത്തെ മോദി മോദി എന്ന് പറഞ്ഞ് ഡെസ്‌ക്കിലടിച്ച് ഭരണപക്ഷം പ്രോത്സാഹിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഇന്ത്യ, ഇന്ത്യ എന്നും മുദ്രാവാക്യം മുഴക്കി. ഇതിന് മറുപടിയായി കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യ എന്ന് ഭരണപക്ഷ എംപിമാരും മുദ്രാവാക്യം വിളിച്ചു. ബഹളം തുടര്‍ന്നതോടെ അംഗങ്ങളോട് നിശബ്ദത പാലിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയുന്നില്ലെന്ന് ആരോപിച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















