ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡൽഹി ഭരണ നിയന്ത്രണ ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണു ബിൽ അവതരിപ്പിച്ചത്.
ഗ്രൂപ്പ് എ ഓഫീസര്‍മാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും പ്രത്യേക അതോറിറ്റി രൂപവത്കരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് മേയ് 19-നാണ് കേന്ദ്രം പുറത്തിറക്കിയത്. ക്രമസമാധാന പാലനം, പോലീസ്, ഭൂമി എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് പൂര്‍ണ അധികാരമെന്ന സുപ്രീം കോടതിവിധി വന്ന് ദിവസങ്ങള്‍ക്കകമായിരുന്നു കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള അധികാര തര്‍ക്കങ്ങളില്‍ കെജ്‌രിവാള്‍ സര്‍ക്കാരിന് മേല്‍ക്കൈ നല്‍കുന്നതായിരുന്നു സുപ്രീം കോടതി വിധി. ഇതിന് പിന്നാലെ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍വീസസ് ബില്‍ (ദ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി ) 2023 ബില്‍) കൊണ്ടുവന്നത്. ചൊവ്വാഴ്ചയാണ് ബില്‍ ലോക്സഭയ്ക്ക് മുന്‍പിലെത്തിയത്.
ബില്‍ പാസാക്കിയതിന് പിന്നാലെ പ്രതിപക്ഷ എം.പിമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബില്‍ രാജ്യസഭയിലും പാസാകുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്താല്‍ നിലവിലെ ഓര്‍ഡിനന്‍സിന് പകരമുള്ള നിയമമായി ഇത് മാറും.

ബിൽ കീറി എറിഞ്ഞ ആം ആദ്മി പാർട്ടി എംപി സുശീൽ കുമാർ റിങ്കു(ജലന്തർ)വിനെ ഈ സമ്മേളന കാലയളവിലേക്ക് സസ്പെൻഡു ചെയ്തു. ബിൽ ജനാധിപത്യ വിരുദ്ധമെന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. ഇറങ്ങിപ്പോകും വഴി റിങ്കു ബിൽ കീറി സ്പീക്കറുടെ ചെയറിനു നേരെ എറിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കൊണ്ടുവന്ന സസ്പെൻഷൻ പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഡൽഹി ഭരണ നിയന്ത്രണ ബിൽ അവതരിപ്പിച്ചത്. ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകുന്നതിനെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, രാജഗോപാൽ ആചാരി, രാജേന്ദ്ര പ്രസാദ്, ഡോ. ബി.ആർ.അംബേദ്കർ തുടങ്ങിയവർ എതിർത്തിരുന്നതായി ബിൽ അവതരിപ്പിക്കവെ അമിത് ഷാ ചൂണ്ടിക്കാട്ടി.
ബില്‍ പാസായതോടെ കേന്ദ്രത്തെ കുറ്റപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ‘ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബിജെപി പലതവണ വാഗ്ദാനം നല്‍കിയിരുന്നു. പ്രധാനമന്ത്രിയായാല്‍ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് നരേന്ദ്രമോദി പറഞ്ഞത് 2014ലാണ്. പക്ഷേ ഇന്നതെല്ലാം ലംഘിക്കപ്പെട്ടു. ഭാവിയില്‍ നരേന്ദ്രമോദിയുടെ വാക്കുകള്‍ വിശ്വസിക്കരുത്’. അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















