ബെയ്ജിങ്: വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കാൻ കടുത്ത നിയമവുമായി ചൈന. രാത്രിയിലെ സ്മാർട്ട്ഫോൺ–ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കാനാണു നിയമം കൊണ്ടുവരുന്നത്. പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബർ രണ്ടിനു പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്.
18 വയസ്സിൽ താഴെയുള്ള എല്ലാവർക്കും രാത്രി 10 മുതൽ രാവിലെ 6 വരെ മൊബൈൽഫോൺ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു കർശന നിയന്ത്രണമുണ്ടാകും. സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതും നിയമത്തിന്റെ ലക്ഷ്യമാണ്.
എട്ട് വയസും അതിനുതാഴെയുമുള്ളവർക്ക് ദിവസത്തിൽ 40 മിനിട്ടും 16, 17 വയസ്സുള്ളവർക്ക് രണ്ടു മണിക്കൂർ വരെയും മാത്രം ഇൻറർനെറ്റ് അനുവദിക്കുന്ന സംവിധാനവും നിലവിൽ വരും. എട്ടിനും 16 നും ഇടയിൽ പ്രായമുള്ളവർക്ക് ഒരു മണിക്കൂറാണ് നെറ്റ് ലഭിക്കുക.

സൈബർ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാ(സിഎസി)ണ് നിയമം കൊണ്ടുവരുന്നത്. കുട്ടികൾക്കിടയിൽ ഇൻറർനെറ്റ് ആസക്തി കുറയ്ക്കാനായി മൈനർ മോഡ് പ്രോഗ്രാമുകൾ കൊണ്ടുവരാനായി സിഎസി കമ്പനികൾക്ക് നിർദേശം നൽകി. മൊബൈൽ ഓണാക്കുന്നയുടൻ ഈ മോഡ് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കണമെന്നും അധികൃതർ പറഞ്ഞു. ഹോം സ്‌ക്രീനിൽ തന്നെ ഐക്കണായയോ സെറ്റിംഗ്‌സിലോ ഈ സംവിധാനം വേണമെന്നും നിർദേശിച്ചു. ഈ മോഡ് ആക്ടീവ് ആക്കുന്നതോടെ കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ഉള്ളടക്കമാണ് ലഭിക്കുക. മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പാട്ടുകളും ഓഡിയോ ഉള്ളടക്കവും നൽകണമെന്നാണ് സിഎസി പറയുന്നത്. 12 മുതൽ 16 വരെ പ്രായമുള്ളവർക്ക് വിദ്യാഭ്യാസ -വാർത്താ ഉള്ളടക്കവും നൽകണം. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന വിഭവങ്ങൾ നൽകുന്ന കമ്പനികൾക്ക് സിഎസി മുന്നറിയിപ്പ് നൽകി.
ഇൻറർനെറ്റിന് ചില സമയങ്ങളിൽ വിലക്കുണ്ടെങ്കിലും വിദ്യാഭ്യാസ പരിപാടികൾക്കും അത്യാവശ്യ സർവീസ് അപ്ലിക്കേഷനുകൾക്കും ഇളവുണ്ടാകും. മൈനർ മോഡ് കൊണ്ടുവരുന്നത് കമ്പനികളുടെ ബാധ്യതയാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഐഫോൺ ചൈനയിലേക്കായി പുതിയ ഫോൺ നിർമിക്കേണ്ടിവരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















