കൊച്ചി: കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും കോവിഡ് വാക്‌സിനെടുത്തതിനെ തുടർന്ന് മരിച്ചവരെ തിരിച്ചറിയാനും ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകാനും പ്രത്യേക ശുപാർശകളൊന്നുമില്ലെന്ന നിലപാട് സംബന്ധിച്ച് ഹൈകോടതി കേന്ദ്രസർക്കാറിന്‍റെ വിശദീകരണം തേടി. നഷ്ടപരിഹാരത്തിന് മാർഗനിർദേശങ്ങൾക്ക് രൂപംനൽകണമെന്ന കോടതി ഉത്തരവുണ്ടായിരിക്കെ ഇതിന് വിരുദ്ധമായ വിശദീകരണം നൽകാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി.ജി. അരുൺ വിശദീകരണം തേടിയത്.
കോവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങളെ തുടർന്നുള്ള മരണങ്ങൾ സ്ഥിരീകരിക്കാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി മൂന്നുമാസത്തിനകം മാർഗനിർദേശം രൂപവത്കരിക്കണമെന്ന 2022 സെപ്റ്റംബർ ഒന്നിലെ ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിനെതിരെ എറണാകുളം തമ്മനം സ്വദേശി കെ.എ. സയീദ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്.
ഭർത്താവ് അബ്‌ദുന്നാസർ കോവിഡ് വാക്‌സിനേഷനെ തുടർന്ന് മരിച്ച സാഹചര്യത്തിൽ നഷ്ടപരിഹാരം തേടി സയീദ നൽകിയ ഹർജിയിലാണ് നേരത്തേ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവുണ്ടായത്. നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Also read : സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി, എട്ടു വയസുകാരി അതേ വണ്ടിയിടിച്ച് മരിച്ചു
കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്രസർക്കാറിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ നൽകിയ സത്യവാങ്മൂലത്തിലെ 24ാം ഖണ്ഡികയിലാണ് കോടതി വിശദീകരണം തേടാനിടയായ പരാമർശമുള്ളത്. സൗജന്യമായാണ് വാക്സിൻ വിതരണം നടത്തിയതെന്നും സ്വമേധയാ സ്വീകരിക്കാനുള്ള അവസരം നൽകിയിരുന്നുവെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ, വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് ദൂഷ്യഫലങ്ങളുണ്ടായാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഈ നയത്തിൽ മാറ്റംവരുത്താനുള്ള ശുപാർശകളൊന്നും പരിഗണനയിലില്ലെന്നും സർക്കാർ വിശദീകരിച്ചിരുന്നു. എന്നാൽ, ഈ വാദംതന്നെ കോടതിയലക്ഷ്യമാണെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും ശുപാർശകളില്ലെന്ന തരത്തിൽ സത്യവാങ്മൂലം നൽകാനിടയായതിന്‍റെ കാരണം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടത്. ഇത് മൂന്നാഴ്ചക്കകം നൽകാൻ നിർദേശിച്ച കോടതി, ആഗസ്റ്റ് രണ്ടിലേക്ക് ഹർജി മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















