ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹേമന്ത് സോറനെ റാഞ്ചിയിലെ റീജിയണൽ ഓഫീസിൽ വെച്ച് ചോദ്യം ചെയ്യുക. ഓഫീസിന് പുറത്ത് പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ചോദ്യം ചെയ്യുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയോട് ഇന്ന് ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
ജാർഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജാർഖണ്ഡ് മുക്തി മോർച്ച പ്രവർത്തകർ റാഞ്ചിയിൽ ഒത്തുകൂടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഇഡി ഓഫീസിലേക്കുള്ള യാത്രയിൽ ജെഎംഎം പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചേക്കും. കേസിൽ സോറന്റെ രാഷ്ട്രീയ സഹായി പങ്കജ് മിശ്രയെയും മറ്റ് രണ്ട് പേരെയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 1000 കോടിയിലധികം രൂപയുടെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട അഴിമതിയാണ് കണ്ടെത്തിയതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.