ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നളിനി നന്ദി പറഞ്ഞു. ഇന്നലെയാണ് രാജീവ് ഗാന്ധി വധക്കേസിൽ നളിനി ജയിൽ മോചിതയായത്. വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു.
മോചിതയാകുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. ഗാന്ധി കുടുംബത്തോട് നന്ദിയുണ്ട്. ഗാന്ധി കുടുംബത്തെ കാണാൻ അവസരമുണ്ടായാൽ കാണണമെന്നുണ്ട്. അതിന് സാധ്യതയുണ്ടോ എന്നറിയില്ല. എന്നാൽ ഗാന്ധി കുടുംബത്തെ കാണാൻ തനിക്ക് മടിയുണ്ടെന്നും നളിനി പറഞ്ഞു.
ഇനി സ്വന്തം കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്. കുടുംബാംഗങ്ങളെല്ലാം വളരെക്കാലമായി കാത്തിരിക്കുകയാണ്. ഭര്‍ത്താവിന് എവിടെ താമസിക്കാനാണോ ഇഷ്ടം മകളുമായി അവിടെ സ്ഥിരതാമസമാക്കും. യുകെയിൽ ഉള്ള മകളെ കാണാൻ പോകണമെന്നുണ്ട്. മകൾ ഗ്രീൻ കാർഡ് ഹോൾഡറാണ്. താനും മുരുകനും ഒപ്പമുണ്ടാകണമെന്നാണ് മകളുടെ ആഗ്രഹം. അതിനാൽ എമർജൻസി വീസയും പാസ്പോർട്ടും കിട്ടാൻ ശ്രമിക്കുന്നുണ്ടെന്നും നളിനി പറഞ്ഞു.
എന്നാൽ എൽടിടിഇ നേതാവ് വേലുപ്പിള്ളി പ്രഭാകരൻ വധത്തെപ്പറ്റി പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു. ഭാവിയെപ്പറ്റി വലിയ പദ്ധതികളില്ലെന്നും, കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കണമെന്നും നളിനി കൂട്ടിച്ചേർത്തു.
രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇവരെ മോചിപ്പിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്‍റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.