തിരുവനനന്തപുരം: കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ. ജയ്ജുബാബുവും ഭാര്യ അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്.
ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജയ്ജു ബാബു.
വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസര്‍ രാജിവെച്ചത്.
വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹൈക്കോടതി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിർദേശിച്ചു. ചാൻസലർ ആയ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹർജികൾ നവംബർ 17നു വീണ്ടും പരിഗണിക്കും.ചാൻസലർ മറുപടി നൽകാൻ സമയം ചോദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പത്ത് സർവ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നോട്ടീസ് നൽകിയിരുന്നത്. ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.
















