കൊല്ലം: അഭിഭാഷകനെ മർദ്ദിച്ചെന്ന പരാതിയിൽ പോലീസുകാർക്ക് സസ്പെൻഷൻ. കരുനാഗപ്പള്ളി എസ്എച്ച്ഒയെയും എസ്ഐയെയും പോലീസുകാരെയുമാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
കരുനാഗപ്പള്ളി എസ് എച്ച് ഒ. ജി. ഗോപകുമാർ, എസ്.ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയും സസ്പെൻഡ് ചെയ്തത്.
വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ ജയകുമാറിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസ് മർദ്ദിച്ചുവെന്നാണ് പരാതി.
സംഭവം ദക്ഷിണ മേഖല ഡിഐജി അന്വേഷിക്കും. പൊലീസിലെ എതിർപ്പ് മറികടന്നാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്പെൻഷൻ അപലപനീയമാണെന്നും പിൻവലിക്കണമെന്നും ഐപിഎസ് അസോസിയേഷൻ പറഞ്ഞു.
വാഹനാപകടം ഉണ്ടാക്കിയതിനാണ് ജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ജയകുമാർ മദ്യപിച്ചിരുന്നതായാണ് മെഡിക്കൽ റിപ്പോർട്ട്. അഭിഭാഷകൻ ജയിലിൽ അക്രമം കാട്ടുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
മദ്യപിച്ചോ എന്ന് കണ്ടെത്താൻ പോലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെയും അഭിഭാഷകൻ അക്രമ സ്വഭാവം കാണിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും പുറത്തു വന്നിരുന്നു. ആശുപത്രിയിൽവച്ച് ജയകുമാർ പോലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.
എസ്എച്ച്ഒ ഗോപകുമാർ ഉൾപ്പെടെ നാല് പോലീസുകാർക്കെതിരെ നടപടി എടുക്കാമെന്ന നിയമമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ബാർ ബഹിഷ്കരണ സമരം അഭിഭാഷകർ അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് നടപടി.
എന്നാൽ, അഭിഭാഷകൻ മദ്യപിച്ച് റോഡിൽ പ്രശ്നം ഉണ്ടാക്കിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. മർദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.