തെരുവ് നായകളെ നേരിടാന്‍ കുട്ടികളുടെ കൂടെ തോക്കുമായി നടന്നു;വീഡിയോ വൈറലായതോടെ കേസ്

 തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ  നായകളെ നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ കൂടെ തോക്കുമായി അകമ്പടി യാത്ര നടത്തിയ ഒരു രക്ഷിതാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.വീഡിയോ വൈറലായതോടെ ഈ രക്ഷിതാവിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയെന്നാരോപിച്ച്  ബേക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. 

തന്റെ മകള്‍ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാന്‍ മടിച്ചപ്പോഴാണ് താന്‍ എയര്‍ഗണ്ണുമായി കുട്ടികള്‍ക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീര്‍ പറഞ്ഞത്. മദ്രസയില്‍ പോകുന്ന കുട്ടികളെ നായ ഉപദ്രവിച്ചാല്‍ തോക്കെടുത്ത് കൊല്ലുമെന്നും സമീര്‍ വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു.