തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.എം. ഗവര്‍ണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ വിമര്‍ശിച്ചു. അറിയപ്പെടുന്ന അക്കാദമിഷ്യനും, ചരിത്രകാരനുമായ കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സെക്രട്ടേറിയേറ്റ് വിമര്‍ശിക്കുന്നു.
എന്ത് ക്രിമിനല്‍ കുറ്റമാണ് വി.സി. ചെയ്തത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍. നിയമപരമായും, മാന്യമായും മറുപടി പറയുന്നതിന് പകരം തന്റെ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണമെന്നും പ്രസ്താവനയില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് വിമര്‍ശിക്കുന്നു.
അറിയപ്പെടുന്ന ആര്‍എസ്എസുകാരെ തന്റെ ജീവനക്കാരായി നിശ്ചയിച്ച് സര്‍ക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫിസിനെ മാറ്റിയ ഗവര്‍ണര്‍ രാജ്ഭവനെ കേവലം ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് അധപ്പതിപ്പിക്കുകയാണെന്നും സിപിഎം ആരോപിച്ചു. തെറ്റ് ചൂണ്ടിക്കാണിക്കുന്നതിനു പകരം സര്‍വ സീമകളും ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ആരെ പ്രീതിപ്പെടുത്താനുള്ളതാണ് എന്ന് ഗവര്‍ണറാണ് വ്യക്തമാക്കേണ്ടത്. ഈ ഭരണത്തിനു കീഴില്‍ ഔന്നത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സിപിഎം വിമര്‍ശിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഗവര്‍ണര്‍ക്കുള്ള വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്‍ഐആര്‍എഫ് റാങ്കിങ്ങിലും എന്‍എഎസി അക്രഡിറ്റേഷനിലും കേരളത്തിലെ സര്‍വകലാശാലകളും, കോളജുകളും നിലവാരം മെച്ചപ്പെട്ടുവരുന്നത് സര്‍ക്കാര്‍ ഇടപെടലിന്റെ കൂടി ഭാഗമായിട്ടാണ്. കേരളാ സർവകലാശാല എന്‍എഎസി. A++, സംസ്‌കൃത സര്‍വകലാശാല എന്‍എഎസി A+ എന്നിങ്ങനെ ഗ്രേഡിങ്ങുകള്‍ കരസ്ഥമാക്കിയത് ഈയിടെയാണ്. ഡിജിറ്റല്‍ സര്‍വകലാശാലയും, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയും കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതും ഇടതു ഭരണത്തിനു കീഴിലാണ്. അതുപോലെ പൊതു വിദ്യാഭ്യാസ രംഗത്തും കേരളം കുതിപ്പിന്റെ പാതയിലാണ്. ഈ നേട്ടങ്ങളെ കാണാനും, അംഗീകരിക്കാനും ഗവര്‍ണര്‍ക്ക് സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
















