വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനിതിരെ ലത്തീൻ അതിരൂപതയുടെ പ്രതിഷേധം ശക്തമാകുന്നു. ലത്തീൻ അതിരൂപയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം തുറമുഖത്തേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തുകയും കരിദിനം ആചരിക്കുകയും ചെയ്തു. തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിച്ചു.
തുറമുഖ നിർമ്മാണം നിർത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വാടക നൽകി പുനരധിവസിപ്പിക്കുക, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക എന്നിങ്ങനെ ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. ഈ മാസം 31 വരെ തുറമുഖത്തിന് മുന്നിൽ സമരം തുടരാനാണ് ലത്തീൻ സഭയുടെ തീരുമാനം.
എല്ലാ പള്ളികളിലും കരിങ്കൊടി ഉയർത്തും. ഓരോ ദിവസവും വിവിധ ഇടവകകളിലെ വിശ്വാസികളും മത്സ്യത്തൊഴിലാളികളും സമരമുഖത്തേയ്ക്ക് എത്തും.സർക്കാർ അവഗണന തുടരുന്ന സാഹചര്യത്തിൽ ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നാണ് സഭയുടെ തീരുമാനം.
















