സ്ത്രീ അശ്ലീല സാഹിത്യം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും എന്ന സാഹിത്യകാരൻ ടി.പത്മനാഭന്റെ പ്രസ്താവന അങ്ങേയറ്റം വേദനയുണ്ടാക്കി എന്ന് ലൂസി കളപ്പുര. രാജ്യം ആദരിക്കുന്ന സാഹിത്യകാരനിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും പാരാമർശത്തിൽ ടി.പത്മനാഭൻ പൊതുസമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണമെന്നും ലൂസി കളപ്പുര പറഞ്ഞു.
കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ടി.പത്മനാഭന്റെ വിവാദ പ്രസ്താവന. ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തിൽ വിൽപന ഉള്ളത് എന്നായിരുന്നു പരാമർശം. ‘അശ്ലീല സാഹിത്യം ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷന്‍സ്, വണ്‍ ആഫ്റ്റര്‍ അനദര്‍ ആയി തുരുതുരെ ഇറങ്ങും. എല്ലാവര്‍ക്കും പണം, എല്ലാവര്‍ക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്ന്യാസിനി, സിസ്റ്റര്‍, നണ്‍ ആണെങ്കില്‍ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്ന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങള്‍, മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ വളരെ വലിയ ചെലവാണ്. അത്തരം ധാരാളം പുസ്തകങ്ങള്‍ വരുന്നുണ്ട്’. സഭാ വസ്ത്രം അഴിച്ചുവച്ചാലും സിസ്റ്റർ എന്ന പേര് കൂടി ഒപ്പം ചേർത്താൽ വിൽപന ഒന്ന് കൂടി കൂടും. ഇനി ഒബ്‍സീനും വൾഗറുമായ പുസ്തകമല്ല എങ്കിൽ സെൻസേഷണൽ പുസ്തകമായി കാണണമെന്നും ടി.പത്മനാഭൻ പറഞ്ഞു. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയിൽ വീഴുമെന്നുമാണ് പത്മനാഭന്‍ പറഞ്ഞത്.
















