മലിനീകരണ നിയന്ത്രണത്തിന്റെ പേരിൽ ഇന്ത്യൻ റെയിൽവേക്ക് സിഎജിയുടെ വിമർശനം. ഹരിത ട്രൈബ്യൂണലിന്റെ നിബന്ധനകൾക്ക് വിരുദ്ധമാണ് റെയിൽവേ സ്റ്റേഷനുകളിലെ സാഹചര്യം. രാജ്യത്തെ പ്രധാന സ്റ്റേഷനുകളിൽ ഭൂരിപക്ഷത്തിലും 24 ഇന ഹരിത ട്രൈബ്യൂണൽ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. ട്രയിനുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കുന്നത് ഉചിതമായ രീതിയിലല്ലെന്നും സിഎജിയുടെ വിമർശനമുണ്ട്.
പ്ലാസ്റ്റിക്ക് മാലിന്യം എത്രമാത്രം ഉത്പ്പാദിപ്പിക്കപ്പെടുന്നു, ശേഖരിക്കപ്പെടുന്നു എന്നത് ഉചിതമായ രീതിയിൽ പരിശോധിക്കപ്പെടുന്നില്ല. റെയിൽ ഉത്പ്പാദിപ്പിക്കുന്ന വ്യവസായ മാലിന്യങ്ങൾ പരിസ്ഥിതിയെ വലിയ അളവിൽ അപകടത്തിലാക്കുന്നുണ്ട്. അപകടകരമായ വ്യവസായ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയാണുള്ളത്.
മലിനീകരണ നിയന്ത്രണത്തിനും പരിപാലനത്തിനും എക ജാലക സവിധാനം ഇല്ലെന്നാണ് സിഎജി വ്യക്തമാക്കുന്നത്. മലിനീകരണ നിയന്ത്രണത്തിനായുള്ള ഫണ്ട് വിതരണം നടക്കുന്നത് ക്യത്യമായ സംവിധാനങ്ങൾ വഴിയല്ല. എല്ലാ സോണലുകളിലും എഞ്ചിനിയറിംഗ് ആൻഡ് ഹെൽത്ത് മാനേജ്മെന്റ് ഡയറക്ടറേറ്റ് ഉണ്ടാക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല. 2017ലെ ഇന്ത്യൻ റെയിൽവേ വാട്ടർ പോളിസിയ്ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
















