എകെജി സെന്റര്‍ ആക്രമണ കേസില്‍ സിപിഎമ്മുകാരൻ അറസ്റ്റിൽ! വാർത്തക്ക് പിന്നിലെ സത്യമെന്ത്?

സിപിഎം സംസ്ഥാന കമ്മറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം ഏറെ ചര്‍ച്ചയായ വിഷയമാണ്. കേസില്‍ ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സംഭവത്തെ വിമര്‍ശിച്ചും, പരിഹസിച്ചും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ സജീവമാണ്. അതിനിടെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും വെഞ്ഞാറമ്മൂട് സ്വദേശിയായ സിപിഎമ്മുകാരന്‍ തന്നെയാണ് പ്രതിയെന്നുമുള്ള ഒരു വാര്‍ത്താ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ സജീവമായി പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ ചാനലില്‍ വന്ന വാര്‍ത്ത എന്ന രീതിയിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.

‘സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റര്‍ നിലവില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയാണ്. എ.കെ.ജി സ്മാരക കമ്മിറ്റിയ്ക്ക് എ.കെ ആന്റണി സര്‍ക്കാര്‍ 1977 ല്‍ പതിച്ചു നല്‍കിയ ഭൂമിയിലാണ് ഈ മന്ദിരം നിലകൊള്ളുന്നത്.’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ വൈറലാകുന്നത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. മീഡിയ വണ്‍ ചാനൽ ഇത്തരമൊരു വാര്‍ത്ത ഇതുവരെ നല്‍കിയിട്ടില്ല. 

പ്രചരിക്കുന്ന പോസ്റ്റില്‍ മീഡിയ വണ്ണിന്റെ ലോഗോ കാണാം. എന്നാല്‍ പോസ്റ്റ് സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ മീഡിയ വണ്‍ ഉപയോഗിക്കുന്ന ഫോണ്ടല്ല അക്ഷരങ്ങള്‍ക്ക് എന്ന കാര്യം വ്യക്തമാണ്. സാധാരണയായി സമൂഹമാധ്യമങ്ങളിലാണ് ഇത്തരം വാര്‍ത്താ കാര്‍ഡുകള്‍ മാധ്യമങ്ങള്‍ പങ്കിടുന്നത്. മീഡിയ വണ്ണിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡിന് സമാനമായി മീഡിയ വണ്‍ നല്‍കിയ വാര്‍ത്താ കണ്ടെത്താനായി. ‘എകെജി സെന്റര്‍ ആക്രമണം അക്രമിയെ ഇനിയും കണ്ടെത്താനായില്ല, ഇരുട്ടില്‍തപ്പി പൊലീസ് ‘ എന്നാണ് ഈ കാര്‍ഡില്‍ എഴുതിയിട്ടുള്ളത്. ഇതിനെ എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന ഈ വ്യാജ പോസ്റ്റർ ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം, ഇത് വ്യാജമാണെന്ന് വ്യക്തമാക്കി മീഡിയ വണ്‍ വിശദീകരണ സന്ദേശം നൽകുകയും ചെയ്തിരുന്നു. ഇതോടെ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് വ്യക്തമാണ്. 

Tags: Fake News

Latest News