ന്യൂഡല്‍ഹി: 14ാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചതിനെ തുടർന്നാണ് നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുക.
ജൂൺ 23, 24 തീയതികളിൽ വെർച്വലായി ഉച്ചകോടി നടക്കുന്നത്. ചൈനയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 24-ന് അതിഥി രാജ്യങ്ങളുമായുള്ള ആഗോള വികസനത്തെക്കുറിച്ചുള്ള ഉന്നതതല ചർച്ചയും നടക്കും. ഉച്ചകോടിയിയിൽ ഭീകരവാദം, വ്യാപാരം, ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, പരിസ്ഥിതി, എസ് ആന്റ് ടി, ഇന്നൊവേഷൻ, കൃഷി, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം, എംഎസ്എംഇകൾ തുടങ്ങിയ മേഖലകളിലെ ഇൻട്രാ-ബ്രിക്സ് സഹകരണം, കൊവിഡ്-19, ആഗോള സാമ്പത്തിക വീണ്ടെടുക്കൽ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കും.
എല്ലാ വികസ്വര രാജ്യങ്ങൾക്കും പൊതുവായുള്ള ആശങ്കയും വിഷയങ്ങളും ചർച്ച ചെയ്യുന്നതിനുമുള്ള പ്രധാന വേദിയായി ബ്രിക്സ് മാറിയിരിക്കുന്നെന്നും കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം നിരന്തരം ആവശ്യപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
















