ലോക കേരളസഭയിൽ വിട്ടുനിന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടെന്ന് മുസ്ലിം ലീഗ്. യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റ അഭിപ്രായമാണ്. യൂസഫലി ആദരണീയനായ വ്യക്തി. അദ്ദേഹത്തിന്റെ മാന്യത അംഗീകരിക്കുന്നെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രതിപക്ഷത്തെ വിമർശിച്ച എം.എ യൂസുഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുവെന്നും യുഡിഎഫ് തങ്ങളുടെ നയം നടപ്പാക്കിയെന്നും ലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് തങ്ങളുടെ പ്രതികരണം. യൂസുഫലിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ യൂസുഫലിയെ കെ.എം ഷാജി വിമർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ മറുപടി നൽകിയില്ല. പറയാനുള്ളതെല്ലാം തങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. കഴിഞ്ഞ വർഷത്തെ പോലെ പൂർണമായി ബഹിഷ്‌കരിക്കുകയല്ല, ഇക്കുറി ചെയ്തതെന്നും യുഡിഎഫ് പ്രതിപക്ഷ സംഘടനകൾ ലോക കേരള സഭയിൽ പങ്കെടുത്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ബഹിഷ്‌കരിച്ചാൽ പിന്നീട് പോകില്ല എന്ന അർഥമില്ലെന്നും പരിപാടിയുടെ നേട്ടങ്ങളെ ബാധിക്കുന്ന തരത്തിൽ നിലപാട് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
















