പാട്ന: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ബിജെപി നേതാവിന്‍റെ വീട് തകർത്ത് സമരക്കാർ. ബീഹാർ ബിജെപി പ്രസിഡൻ്റും എംപിയുമായ സഞ്ജയ് ജയ്സ്വാളിൻ്റെ വീടാണ് പ്രതിഷേധക്കാർ തകർത്തത്. ഇന്ന് തന്നെ ഉപ മുഖ്യമന്ത്രി രേണു ദേവിയുടെ വീടും പ്രതിഷേധക്കാർ തകർത്തിരുന്നു. വീട് അഗ്നിക്കിരയാക്കാനായിരുന്നു സമരക്കാർ ശ്രമിച്ചതെന്ന് സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.
ബീഹാറിൽ രണ്ട് ട്രെയിനുകൾക്ക് സമരാനുകൂലികൾ തീയിട്ടിരുന്നു. ന്യൂഡൽഹി-ഭഗൽപൂർ വിക്രംശില എക്സ്പ്രസിനും ന്യൂഡൽഹി-ദർഭംഗ ബീഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസുമാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. ലഖിസരായ്, സമസ്തിപൂർ റെയിൽവേ സ്റ്റേഷനുകളിൽ വച്ചായിരുന്നു സംഭവം. പ്രതിഷേധക്കാർ സംസ്ഥാനത്തെ ഹൈവേകൾ തടയുകയും ചെയ്തു.
അഗ്നിപഥ് പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ നിരീക്ഷിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസിനെയും പൊതു സ്വത്തുക്കളെയും ലക്ഷ്യമാക്കിയുള്ള പ്രതിഷേധത്തിൽ ചേരുന്ന സാമൂഹിക വിരുദ്ധരെ നിരീക്ഷിക്കാൻ ഇന്റലിജൻസ് ഏജൻസികൾ പൊലീസിനോട് ആവശ്യപ്പെട്ടു.
ഡിഫൻസ് പരീക്ഷാ തയ്യാറെടുപ്പുകൾക്കായി കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കാനാണ് നിർദ്ദേശം. സ്ഥാപനങ്ങളുടെ ഉടമകളുമായി സംസാരിക്കാനും അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സ്കീമിനെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾക്ക് വ്യക്തത വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനം നിലനിർത്താൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കാനും ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അക്രമം സൃഷ്ടിക്കുന്നതിനായി പ്രതിഷേധത്തിൽ ചേരുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ ലോക്കൽ പൊലീസുമായി ഏകോപനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ അഗ്നിപഥ് ആർമി റിക്രൂട്ട്‌മെന്റ് സ്കീമിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
















