കുരങ്ങ് പനിയ്‌ക്കെതിരെ കൂട്ട വാക്‌സിനേഷന്റെ ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന. കുരങ്ങുപനി വ്യാപകമായി പടരുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ലോകാരോഗ്യ സംഘടന വ്യക്തത വരുത്തിയിരിക്കുകയാണ്. ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന തീരുമാനമെടുക്കാൻ ജൂൺ 23നു ലോകാരോഗ്യ സംഘടന യോഗം ചേരും.ആരോഗ്യ വിദഗ്ധരടക്കം യോഗത്തിൽ പങ്കെടുക്കും.
ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർ മങ്കിപോക്‌സ് വൈറസിന്റെ പേര് മാറ്റാനുള്ള ചർച്ചയിലാണ്. മങ്കി പോക്‌സ് എന്ന പേര് അപകീർത്തികരവും വിവേചനപരവുമാണ് പേരെന്ന് ചൂണ്ടിക്കാട്ടി ആഗോള തലത്തിൽ പ്രതിഷേധം ഉയരുന്നുണ്ടെന്നും അതിനാൽ പേര് മാറ്റാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഡയറക്ടർ ടെഡ്രോസ് അദാനോം ഗെബ്രിയേസിസ് അറിച്ചു. പുതിയ പേരുകൾ സംബന്ധിച്ച് ലോകാരോഗ്യ സംഘടന എത്രയും വേഗം പ്രഖ്യാപനം നടത്തും.
നിലവിൽ ആരോഗ്യ പ്രവർത്തകർ, ഓർത്തോപോക്സ് വൈറസുകളുമായി പ്രവർത്തിക്കുന്ന ലബോറട്ടറി ജീവനക്കാർ, കുരങ്ങുപനി രോഗനിർണയ പരിശോധന നടത്തുന്ന ക്ലിനിക്കൽ ലബോറട്ടറി ഉദ്യോഗസ്ഥർ തുടങ്ങിയവർ മാത്രം വാക്‌സിനെടുത്താൻ മതിയാകുമെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.
ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്തേയ്ക്ക് രോഗം പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. മങ്കിപോക്‌സ് അസാധാരണവും ആശങ്കയുണ്ടാക്കുന്നതുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
















