തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ നടത്തിയ പ്രതിഷേധത്തിനിടെ അദ്ദേഹത്തിന്റെ ഗണ്‍മാനും പി.എയ്ക്കും പരിക്കേറ്റതായി ആരോപണം. ഗണ്‍മാന്‍ അനില്‍കുമാറിനും പി.എ. സുനീഷിനുമാണ് പരിക്കേറ്റതായി പറയുന്നത്. ഇരുവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിഷേധക്കാരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റതെന്നാണ് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്
മുഖ്യമന്ത്രിയുടെ പിഎയുടെയും ഗൺമാന്റെയും പരാതിയിലാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ രക്തപരിശോധന പൊലീസ് നടത്തിയില്ല. വിമാനത്തിലെ പ്രതിഷേധത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നീക്കമാരംഭിച്ചു.
വിമാനം പുറപ്പെടുമ്പോൾ തന്നെ ഇവർ മുഖ്യമന്ത്രിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നും മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് പരുക്കേറ്റതെന്നും ഗൺമാൻ പൊലീസിനു മൊഴി നൽകി. തള്ളിമാറ്റിയ ശേഷം കൊലപ്പെടുത്തുമെന്ന് ആക്രോശിച്ച് ഇവർ മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തു. മുഖ്യമന്ത്രിയെ അക്രമിക്കാൻ പാഞ്ഞടുത്തപ്പോൾ ഇ.പി.ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിമാറ്റി.
ഇതിനു ശേഷവും പ്രതിഷേധക്കാർ മുഖ്യമന്ത്രിക്കു നേരെ വന്നെന്നും ഇവരെ പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് പരുക്കേറ്റതെന്നുമാണ് സ്റ്റാഫ് അംഗങ്ങളുടെ മൊഴി. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് വിമാനത്തില്‍ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവർ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുദ്രാവാക്യം വിളിച്ചു.
ഇതിനിടെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മുട്ടന്നൂർ എയിഡഡ് യുപി സ്കൂൾ അധ്യാപകനായ ഫർസീൻ മജീദിനെതിരെ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകിയിരിക്കുന്നത്.
















