തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിൽ സിപിഐഎം പ്രവർത്തകർ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെ.എസ്.യു ജില്ലാ സെക്രട്ടറിയെ മര്‍ദ്ദിക്കാന്‍ പൊലീസ് അവസരം ഒരുക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പ്രവര്‍ത്തകരെ കായികമായി നേരിടാന്‍ ആരാണ് അധികാരം നൽകിയതെന്നും കെ സുധാകരൻ ചോദിച്ചു.
പ്രവര്‍ത്തകരെ കായികമായി നേരിടാമെന്ന് മുഖ്യമന്ത്രി കരുതുന്നെങ്കില്‍ അത് മൗഢ്യമാണ്. എന്തുവിലകൊടുത്തും അതിനെ നേരിടുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
മുഖ്യമന്ത്രിക്ക് എന്തിനാണ് കറുപ്പ് നിറത്തോട് അലര്‍ജി. ഏകഛത്രാധിപതിയെപ്പോലെ ഭരിക്കാമെന്നത് മുഖ്യന്ത്രിയുടെ വ്യാമോഹം മാത്രമാണ്. ക്രൈം നിരക്ക് ഉയര്‍ന്ന കേരളത്തില്‍ ക്രമസമാധാനപാലനത്തിന് പൊലീസ് ഇല്ലെന്നിരിക്കെയാണ് വന്‍ സന്നാഹവുമായുള്ള മുഖ്യമന്ത്രിയുടെ ഊരുചുറ്റല്‍. ഗുരുതര ആരോപണങ്ങളില്‍ മറുപടിപറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.
തീക്കൊള്ളിക്കൊണ്ട് തല ചൊറിയുന്ന സമീപനമാണ് പിണറായി വിജയന്. ഇത് തുടർന്നാൽ പരിണിതഫലം സര്‍ക്കാര്‍ നേരിടേണ്ടിവരും. ജനാധിപത്യത്തെ മുഖ്യമന്ത്രി കശാപ്പുചെയ്യുകയാണ്. സുരക്ഷയുടെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന മുഖ്യമന്ത്രി കേരളത്തിനാകെ അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.
















