ഒരേയൊരു മകൻ മരിച്ചതിന്റെ വിഷമത്തിൽ ദമ്പതികൾ രാമേശ്വരം കടലിൽ ചാടി ആത്മഹത്യ ചെയ്തു. പൊന്നാപുരം സ്വദേശികളായ ഗോവിന്ദരാജ്, ഭാര്യ ധന എന്നിവരാണ് കടലിൽ ചാടി ജീവനൊടുക്കിയത്. കലക്ടറേറ്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു ഗോവിന്ദരാജ്. സർവ്വോദയ സംഘം ജീവനക്കാരിയായിരുന്നു ധന.
ഗോവിന്ദരാജിന് അർബുദം ബാധിച്ച വിഷമത്തിൽ നാല് മാസങ്ങൾക്ക് മുമ്പ് ഇവരുടെ മകൻ കനിഷ് പ്രഭാകരൻ ആത്മഹത്യ ചെയ്തിരുന്നു. മകന്റെ മരണത്തിൽ വിഷമം താങ്ങാൻ കഴിയാതെ ദമ്പതികൾ ജൂൺ മൂന്നിനാണ് രാമേശ്വരത്തേക്ക് പുറപ്പെട്ടത്. രാമേശ്വരത്തെത്തി മുറിയെടുത്ത് താമസിച്ച ദമ്പതികൾ ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ച ശേഷം കടലിൽ ചാടി ജീവനൊടുക്കുകയായിരുന്നു. പുലർച്ചെ കടലിൽ കുളിക്കാനെത്തിയ ആളുകളാണ് മൃതദേഹം കണ്ടത്.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. മകന്റെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി സ്വത്തുക്കൾ പാവപ്പെട്ടവർക്ക് സഹായം നൽകാൻ ഉപയോഗിക്കണമെന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നത് .
















