കോഴിക്കോട് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ എന്നിവരെ റോഡിൽ കിടന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കളക്ടറേറ്റ് മാർച്ച്. റോഡിൽ ഗതാഗത തടസം ഉണ്ടാക്കിക്കൊണ്ടായിരുന്നു പ്രതിഷേധം. മറ്റ് നേതാക്കൾ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് ജലപീരങ്കിയുൾപ്പെടെ പ്രയോഗിച്ചിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
















