വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യവിഷ ബാധയുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് മുതല്‍ കുടിവെള്ള പരിശോധന നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക.
വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ക്ക് പുറമെയാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്‌കൂളുകളിലേയ്ക്ക് എത്തുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലുമെത്തി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കും. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണര്‍, കുഴല്‍ക്കിണര്‍, പൈപ്പ് ലൈന്‍ എന്നിവടങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തും.പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും.
സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം കുടിവെള്ളത്തില്‍ നിന്നാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളം പരിശോധിക്കുന്നത്.
















