ചെന്നൈ: ഉത്തരാഖണ്ഡിലെ ഉത്തർകാശിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ‘ദി ഹിന്ദു’ പത്രത്തിൻറെ കോയമ്പത്തൂർ സ്പെഷ്യൽ കറസ്പോണ്ടൻറ് കാർത്തിക് മാധവൻ (41) മരിച്ചു. ഞായറാഴ്ച രാത്രി ഉത്തർകാശി ജില്ലയിലെ ഉത്തരകാശി-ഗംഗോത്രി മലമ്പാതയിൽ കോപാങ്ങിനു സമീപം വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഉത്തരാഖണ്ഡിൽ ട്രെക്കിങ് സംഘത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു കാർത്തിക്. ഔറംഗബാദിൽ നിന്നുള്ള സഹയാത്രികൻ അൽക്കയാണ് അപകടത്തിൽ മരിച്ച മറ്റൊരാളെന്ന് ട്രെക്കിങ് സംഘടിപ്പിച്ച നോമാഡ് അഡ്വഞ്ചേഴ്‌സ് സ്ഥാപകൻ അങ്കുർ കിരോല പറഞ്ഞു. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു.
‘ദ ഹിന്ദു’ ചീഫ് സബ് എഡിറ്ററായ വി. ഹരിപ്രിയയാണ് കാർത്തിക്കിന്റെ ഭാര്യ. പിതാവ്: മാധവൻ, മാതാവ്: സുജാത. തിരുപ്പൂർ, മധുര, ഈറോഡ് ബ്യൂറോകളിലും കാർത്തിക് മാധവൻ ജോലി ചെയ്തിട്ടുണ്ട്.
ചെന്നൈ, കോയമ്പത്തൂർ പ്രസ്ക്ലബ്ബുകൾ അനുശോചിച്ചു. തമിഴ്നാട് സർക്കാറിൻറെ മാധ്യമപ്രവർത്തക കുടുംബ സഹായനിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ കാർത്തിക്കിൻറെ കുടുംബത്തിന് ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു.
















