കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ ജില്ല ട്രാൻസ്പോർട് ഓഫീസർ ഇന്ന് കെഎസ്ആർടിസി സിഎംഡിക്ക് റിപ്പോർട്ട് സമർപ്പിക്കും. ബസ് പാർക്ക് ചെയ്യുമ്പോൾ ഡ്രൈവറുടെ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായെന്നാണ് ഡിടിഒയുടെ കണ്ടെത്തൽ.
ടെർമിനലിലെ തൂണുകൾക്ക് ആവശ്യമുള്ള അകലമില്ലാത്തത് തിരിച്ചടിയായെന്നും ഡിടിഒയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. ഡ്രൈവറുടെ വിശദമായ മൊഴികൂടി രേഖപ്പെടുത്തിയാവും ഡിടിഒ റിപ്പോർട്ട് സമർപ്പിക്കുക. ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്താനുളള ശുപാർശയുണ്ടാകുമെന്നും സൂചനയുണ്ട്. ബെംഗലൂരു- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 15 എ – 2323 എന്ന സ്വിഫ്റ്റ് ബസാണ് പാർക്കിംഗിനിടെ തൂണുകൾക്കിടയിൽ കുടുങ്ങിയത്. അഞ്ച് മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിന് ഒടുവിലാണ് ബസ് പുറത്തെടുത്തത്.
















