നീലേശ്വരം: മലയോര നിവാസികളുടെ യാത്ര ദുരിതത്തിന് അറുതി വരുത്താനായി നിർമിച്ച മലയോര ഹൈവേ തകർന്ന് യാത്ര ദുരിതം. മരുതോം ചുള്ളി വഴിയുള്ള ഭാഗങ്ങളിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ റോഡിലെ കുഴിയിൽ തലകീഴായി മറിയുന്നതും പതിവാണ്.
മരുതോംതട്ട് കഴിഞ്ഞുള്ള ചുള്ളി ഇറക്കത്തിലെ അപകടക്കുഴിയിലാണ് വാഹനാപകടങ്ങൾ നടക്കുന്നത്. മലയോർ ഹൈവേയുടെ ജില്ല അതിർത്തിയിലെ ചെറുപുഴ പാലം മുതൽ കോളിച്ചാൽ വരെയുള്ള നീച്ചിൽ നിർമാണം ഏതാണ്ട് പൂർത്തിയായെങ്കിലും ഈ റീച്ചിലുൾപ്പെട്ട വനമേഖലയിൽ നിർമാണം വൈകുന്നതിനാൽ ഇത് വഴിയുള്ള ഗതാഗതം താറുമാറായി.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 77 കോടി രൂപ ചെലവിൽ പൂർത്തിയാക്കി വരുന്ന മലയോര ഹൈവേയിലെ കോളിച്ചാൽ ചെറുപുഴ റീച്ചിലെ 30.77 കി.മീ റോഡിനാണ് ഈ ദുർഗതി. ഈ റീച്ചിൽ ചുള്ളിതട്ട് കൂടാതെ കാറ്റാംകവല, മരുതോം പ്രദേശങ്ങളിലെ വനത്തിലൂടെയുള്ള 3.100 കി.മീ റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വനമേഖലയിലെ റോഡ് നിർമാണത്തിനായി വനംവകുപ്പ് മാസങ്ങൾക്കു മുമ്പു തന്നെ ഭൂമി വിട്ടു നൽകുകയും ഈ ഭാഗത്തെ മരങ്ങൾ മുറിച്ച് നീക്കുകയും ചെയ്തിരുന്നു. എന്നാൽ, എസ്റ്റിമേറ്റ് പുതുക്കി നൽകാൻ വൈകിയതാണ് റോഡ് നിർമാണത്തിന് തടസ്സമാകുന്നത്.
വനത്തോട് ചേർന്നുള്ള കാറ്റാംകവല ജങ്ഷൻ റോഡിൽ കയറ്റം കുറച്ചു കൊണ്ടുള്ള നിർമാണവും പൂർത്തിയായിട്ടില്ല. ടാറിങ് നടക്കാത്ത ഈ റോഡ് ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ളതാണ്. മഴക്കാലമെത്തിയതോടെ ഇതു വഴിയുള്ള ഗതാഗതം കൂടുതൽ ദുരിതമായി. കണ്ണൂർ ജില്ലയിലെ ടൗണുകളിൽ നിന്നുൾപ്പെടെ പാണത്തൂരിലേക്കും കർണാടകയിലെ വിവിധ പ്രദേശങ്ങളിലേക്കുമെല്ലാം എളുപ്പത്തിൽ എത്താൻ കഴിയുന റോഡിലാണ് യാത്രക്കാർക്ക് അപകട ഭീഷണിയായി റോഡുകൾ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്.
















