ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ജില്ലയുടെ പേര് മാറ്റത്തെ ചൊല്ലി ആക്രമണം അഴിച്ചുവിട്ട് കൊനസീമ സാധന സമിതി. കൊനസീമ ജില്ലയുടെ പേര് അംബേദ്കർ കൊനസീമ എന്ന് മാറ്റിയതിനെതിരെയാണ് ആക്രമണം നടക്കുന്നത്.
മന്ത്രി പിനിപ് വിശ്വരൂപന്റെയും എം.എൽ.എ പൊന്നാട സതീഷിന്റെയും വീട് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഇരുവരുടെയും കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ആന്ധ്ര സർക്കാറിന്റെ മൂന്ന് ബസും പ്രതിഷേധക്കാർ കത്തിച്ചു. ആക്രമണം തടയാനെത്തിയ 20ലധികം പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ഏപ്രിൽ നാലിനാണ് പഴയ കിഴക്കൻ ഗോദാവരിയിൽനിന്ന് പുതിയ കൊനസീമ ജില്ല രൂപവത്കരിച്ചത്. കഴിഞ്ഞയാഴ്ച, സംസ്ഥാന സർക്കാർ കൊനസീമയെ ബി.ആർ അംബേദ്കർ കൊനസീമ ജില്ലയായി പുനർനാമകരണം ചെയ്യാൻ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകും ചെയ്തിരുന്നു.
അതേസമയം, പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു.
















