ചണ്ഡിഗഢ്: അഴിമതി ആരോപണത്തെത്തുടർന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി വിജയ് സിംഗ്ലയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി. തൊട്ടുപിന്നാലെ ഇയാൾ അറസ്റ്റിലായി. സിംഗ്ലയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയ വിവരം മുഖ്യമന്ത്രി ഭഗവന്ത് മാൻ തന്നെയാണ് വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. അഴിമതിയോട് സഹിഷ്ണുതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറി രണ്ടുമാസത്തിനിടെയാണ് അഴിമതിയും പുറത്താക്കലും. തന്റെ വകുപ്പിന്റെ ടെൻഡറുകളിലും പർച്ചേസുകളിലും സിംഗ്ല ഒരു ശതമാനം കമീഷൻ ആവശ്യപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് മാൻ പറഞ്ഞു. സിംഗ്ലക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി. തുടർന്നാണ് അറസ്റ്റ്.
52കാരനും ഡെന്റൽ സർജനുമായ വിജയ് സിംഗ്ല മാൻസയിൽനിന്നുള്ള എം.എൽ.എയാണ്. ഗായകനും കോൺഗ്രസ് സ്ഥാനാർഥിയുമായ ശുഭ്ദീപ് സിങ് സിദ്ദുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
















