തൃശൂർ: ട്രെയിൻ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേർ ചികിത്സ തേടി. നാല് കുട്ടികളുൾപ്പെടെ അഞ്ചുപേരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു.
മാവേലി എക്സ്പ്രസിൽ മൂകാംബികയിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത സംഘത്തിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശികളായ ശ്രീകുട്ടി (29), മകൾ ദിയ (നാല്), അവന്തിക (ഒമ്പത്), നിരഞ്ജന (നാല്), നിവേദ്യ (ഒമ്പത്) എന്നിവരെയാണ് ആശുപത്രിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാവിലെ ഇവർ ഉടുപ്പിയിലെ ഹോട്ടലിൽനിന്നാണ് ഭക്ഷണം കഴിച്ചത്. രാത്രി ഏഴരയോടെ റെയിൽവേ സ്റ്റേഷനിൽനിന്നും ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. എട്ടരയോടെ ഛർദി തുടങ്ങി. ട്രെയിനിൽ അസ്വസ്ഥത അനുഭവപ്പെട്ട സംഘത്തെ തൃശൂരിൽ ഇറക്കി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
















