ഗ്യാൻവാപി കേസിൽ വിശദമായി വാദം കേൾക്കുന്നത് സംബന്ധിച്ച് വാരാണസി ജില്ല കോടതി ഇന്ന് വിശദമായ ഉത്തരവ് പുറപ്പെടുവിക്കും . സുപ്രീംകോടതി നിർദ്ദേശപ്രകാരം സിവിൽ കോടതിയിൽ നിന്ന് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയിരുന്നു.
പ്രാർത്ഥനക്ക് അനുവാദം തേടി ഹിന്ദു സ്ത്രീകൾ നൽകിയ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന വിഷയമാകും ആദ്യം പരിഗണിക്കുക. 1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഇതിന് അനുസബന്ധമായ സർവേ റിപ്പോർട്ടും കോടതി പരിഗണിക്കും.
വാരാണസി ജില്ലാ ജഡ്ജിയുടെ കോടതിയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയിലാണ് 30 മിനിറ്റ് നീണ്ട വാദം നടന്നതിന് ശേഷമാണ് വിശദമായ ഉത്തരവ് ഇന്ന് പ്രഖ്യാപിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
മെയ് 20 ാം തിയതി കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി, ജില്ലാ കോടതി ആദ്യം തീരുമാനിക്കട്ടെയെന്ന് പറഞ്ഞത്. സർവ്വെയ്ക്കെതിരായി മസ്ജിദ് കമ്മിറ്റി നല്കിയ ഹർജി പരിഗണിക്കവെയായിരുന്നു ഇത്. ഗ്യാന്‍വാപി മസ്ജിദ് കേസ് വാരണാസി ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് അന്ന് സുപ്രീംകോടതി ഉത്തരവിറക്കുകയും ചെയ്തു.
















