ശ്രീനഗർ: ജമ്മു-കശ്മീരിൽ ലശ്കറെ ത്വയ്യിബ സംഘാംഗങ്ങളായ അഞ്ച് ‘ഹൈബ്രിഡ് ഭീകരർ’ അറസ്റ്റിലായതായി പൊലീസ്. കഴിഞ്ഞ മാസം ബാരാമുല്ല ജില്ലയിൽ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളാണ് ഇതിൽ മൂന്നു പേരെന്നും പൊലീസ് അവകാശപ്പെട്ടു. ആയുധങ്ങളുമായി രണ്ടു പേർ ശ്രീനഗറിലും മൂന്നു പേർ ബാരാമുല്ലയിലുമാണ് പിടിയിലായത്.
ആവശ്യം വരുമ്പോൾ മാത്രം ഭീകരപ്രവർത്തനത്തിൽ ഏർപ്പെടുകയും അല്ലാത്ത സമയത്ത് സാധാരണ പൗരന്മാരായി ജീവിക്കുകയും ചെയ്യുന്നവരെയാണ് സുരക്ഷസേന ‘ഹൈബ്രിഡ് ഭീകരർ’ എന്ന് വിശേഷിപ്പിക്കുന്നത്. ചാൻപോറ സ്വദേശി ആമിർ മുശ്താഖ് ഗനാനി എന്ന മൂസ, ബട്ട്പോറയിൽനിന്നുള്ള അജ്ലാൻ അൽതാഫ് ഭട്ട് എന്നിവരാണ് ശ്രീനഗറിൽ അറസ്റ്റിലായതെന്ന് കശ്മീർ ഐ.ജി വിജയ്കുമാർ ട്വീറ്റ് ചെയ്തു. ഇവരിൽനിന്ന് 15 പിസ്റ്റളുകളും നിരവധി വെടിക്കോപ്പുകളും കണ്ടെത്തി.
















