വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത മസാച്യുസെറ്റ്സ് സ്വദേശിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളിൽ മെയ് ആദ്യം മുതൽ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലേക്ക് പനി പടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് കുരങ്ങുപനി പകരുന്നത്.
സ്‌പെയിനിലും പോര്‍ച്ചുഗലിലുമായി 40 ഓളം പേരിലാണ് രോഗം കണ്ടെത്തിയത്. ബ്രിട്ടണില്‍ മേയ് ആറിനാണ് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം ഒമ്പത് കേസുകളാണ് ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്. ആഫ്രിക്കയുടെ ഭാഗങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അപൂര്‍വ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുകയാണ്.
യുകെയിൽ കുരങ്ങ് പനി വ്യാപിക്കുകയാണെന്നാണ് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുകെയിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത് നൈജീരിയയിൽ എത്തി തിരിച്ചെത്തിയ ഒരാളിലാണ്.
മങ്കിപോക്സ് വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് രോഗം ഗുരുതരമാവുക. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളില്‍ സുഖം പ്രാപിക്കാറുണ്ടെന്നാണ് ബ്രിട്ടന്റെ ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്.
പനി, പേശി വേദന, തലവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് രോഗത്തിന്റെ പ്രധാനലക്ഷണങ്ങള്‍. അനന്തരം ദേഹമാസകലം തിണര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്യും. രോഗബാധിതരുമായി അടുത്തിടപഴകുന്നവര്‍ക്ക് വൈറസ് പിടിപെടാം.
















