തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് അതിതീവ്രമഴയും, തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിൽ തീവ്രമഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിൻറെ മുന്നറിയിപ്പ്.
വടക്കൻ തമിഴ്‌നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്‌നാട് മുതൽ മധ്യപ്രദേശ് വരെ ന്യുനമർദ്ദപാത്തിയും നിലനിൽക്കുന്നു. ഇത് മൂലം എല്ലാ ജില്ലകളിലും മഴയുണ്ടാകും. നാല് ജില്ലകളിൽ റെഡ് അലർട്ടും, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാംദിനവും ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. ആലപ്പുഴ ആറാട്ടുപുഴയിൽ കടൽക്ഷോഭമുണ്ടായി. കോഴിക്കോട് പയ്യാനക്കലിൽ നൂറോളം വീടുകളിൽ വെള്ളംകയറി. വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വടക്കന്‍ കേരളത്തിലാണ് ഇന്ന് മഴക്കെടുതി ഏറ്റവും രൂക്ഷം. വെള്ളക്കെട്ട് പലയിടത്തും ജനങ്ങളെ ദുരിതത്തിലാക്കി. നിരവധി വീടുകളില്‍ വെള്ളം കയറി. 207 മില്ലീമീറ്റര്‍ മഴ പെയ്ത കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മഴ കിട്ടിയത്.
ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കൽ പാലത്തിന് സമീപമുള്ള പ്രദേശത്ത് കടൽ കയറി. അപ്രോച്ച് റോഡിലും വെള്ളം കയറിയതോടെ ഇതു വഴിയുള്ള ഗതാഗതം ദുഷ്കരമായി. പെരുമ്പാടി, തറയിൽകടവ് പ്രദേശങ്ങളിലും വെള്ളം കയറി. വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് കടലിൽ പോയ മൂന്ന് മത്സ്യത്തൊഴിലാളികൾ ബോട്ടിന്‍റെ എഞ്ചിൻ തകരാർ കാരണം കടലിൽ കുടുങ്ങി. ഇവരെ കോസ്റ്റൽ പൊലീസ് രക്ഷിച്ചു.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലും ശക്തമായ മഴ പെയ്തു. ഇടുക്കിയിൽ പരക്കെ മഴയുണ്ടായിരുന്നു, എന്നാൽ കാര്യമായ ശക്തി ഉണ്ടായിരുന്നില്ല. ഇപ്പോഴും പല സ്‌ഥലത്തും നേരിയ മഴ തുടരുന്നു, നാശ നഷ്ടം ഒന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ടയിയിൽ വിവിധ ഇടങ്ങളിൽ ഇടവിട്ട് മഴ പെയ്തു. ഉച്ചയ്ക്ക് ശേഷം മൂടി കെട്ടിയ അന്തരീക്ഷമാണ്. എവിടെയും കാര്യമായ നാശനഷ്ടങ്ങൾ ഒന്നും ഇല്ല.
















