കോപ്പൻഹേഗൻ: രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർക്കൊപ്പമാണ് രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തത്..
2018-ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന ഒന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടി മുതൽ ഇന്ത്യ-നോർഡിക് ബന്ധത്തിന്റെ പുരോഗതി അവലോകനം ചെയ്യാൻ ഉച്ചകോടി അവസരം നൽകി. മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, നവീകരണം, ഡിജിറ്റൽവൽക്കരണം ഹരിതവും വൃത്തിയുള്ളതുമായ വളർച്ച എന്നിവയിൽ ബഹുമുഖ സഹകരണം തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ നടന്നു.
സുസ്ഥിര സമുദ്ര പരിപാലനത്തിൽ ഊന്നൽ നൽകി സമുദ്രമേഖലയിലെ സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടന്നു. സമുദ്ര സാമ്പത്തിക മേഖലയിൽ, പ്രത്യേകിച്ച് ഇന്ത്യയുടെ സാഗർമാല പദ്ധതിയിൽ നിക്ഷേപം നടത്താൻ നോർഡിക് കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.
ആർട്ടിക് മേഖലയിലെ നോർഡിക് മേഖലയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം ചർച്ച ചെയ്തു. ആർട്ടിക് മേഖലയിൽ ഇന്ത്യ-നോർഡിക് സഹകരണം വിപുലീകരിക്കുന്നതിന് ഇന്ത്യയുടെ ആർട്ടിക് നയം നല്ല ചട്ടക്കൂട് നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
















