നെടുമ്പാശ്ശേരി: എയർ ഇന്ത്യയും എയർ ഇന്ത്യ എകസ്പ്രസും കൈവിട്ടതോടെ സർക്കാറിന്റെ അധീനതയിലുള്ള അലയൻസ് എയർ സർവിസുകൾ വർധിപ്പിക്കുന്നു. നിലവിൽ അഭ്യന്തര സർവിസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്.
സർവിസുകളുടെ എണ്ണം വർധിപ്പിക്കാനും കൂടുതൽ യാത്രക്കാരെ സമാഹരിക്കാനുമുള്ള നടപടിയുടെ ഭാഗമായി കമ്പനിയുടെ സെയിൽസ് വിഭാഗത്തിലേക്ക് പുതിയതായി ജീവനക്കാരെ നിയമിക്കുന്നുണ്ട്.
ഡൽഹി, ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സർവിസുകൾ വർധിപ്പിക്കുന്നത്. ഇന്ധന വിലവർധനയെ തുടർന്ന് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ വിമാനക്കമ്പനികൾ ഇപ്പോൾ നൽകുന്നില്ല. എന്നാൽ, അലയൻസ് എയർ ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് 1998 രൂപയുടെ കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതിയിലും പുതിയ സർവിസുകൾക്കായി ശ്രമം നടത്തുന്നുണ്ട്

















