ജയ്പൂർ: ഈദ് ദിനത്തിലും തലേന്നും ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായ ജോധ്പുരിൽ സംഘർഷം തുടരുന്നതിനിടെ കർഫ്യൂ പ്രഖ്യാപിച്ചു. ജലോരി ഗേറ്റ് പ്രദേശത്തു പതാക സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് രണ്ടു വിഭാഗത്തിൽപ്പെട്ട ആളുകൾ തമ്മിൽ സംഘർഷം തുടങ്ങിയത്.
ഇതു വൈകാതെ സാമുദായക പ്രശ്നമായി വളരുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പോലീസ് ബലം പ്രയോഗിച്ചു. ചൊവ്വാഴ്ച പലേടത്തും കല്ലേറും കൂടുതൽ അക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഉദയ് മന്ദിർ, നാഗോരി ഗേറ്റ്, ഖണ്ഡ ഫൽസ, പ്രതാപ് നഗർ, ദേവ് നഗർ, സൂർ സാഗർ, സർദാർപുര എന്നിവിടങ്ങളിൽ നാളെ അർധരാത്രി വരെ കർഫ്യൂ ഏർപ്പെടുത്തിയതായി പോലീസ് കൺട്രോൾ റൂം അറിയിച്ചു.
തിങ്കളാഴ്ച അർധരാത്രിക്കുശേഷമാണ് ജോധ്പുരിലെ ജലോരി ഗേറ്റ് പ്രദേശത്താണ് കല്ലേറിനെതുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഈദുൽ ഫിത്തറുമായി ബന്ധപ്പെട്ട് ബലമുകുന്ദ് ബിസ്സ സർക്കിളിൽ മതപരമായ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസെത്തി ലാത്തിചാർജ് നടത്തിയെങ്കിലും സംഘർഷത്തിന് അയവുണ്ടായില്ല. തുടർന്ന് ടിയർ ഗ്യാസുകൾ ഉൾപ്പെടെ പ്രയോഗിച്ചു. കല്ലേറിലും സംഘർഷത്തിലുമായി പൊലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
സംഭവത്തെതുടർന്ന് പ്രദേശം പൊലീസ് നിയന്ത്രണത്തിലാക്കി. തിങ്കളാഴ്ച അർധ രാത്രി ആരംഭിച്ച സംഘർഷം ചിലയിടങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംഘർഷത്തെതുടർന്ന് ജോധ്പൂരിലെ ഇൻറർനെറ്റ് ബന്ധം സർക്കാർ താൽക്കാലികമായി വിച്ഛേദിച്ചു. നഗരത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് മുൻകരുതൽ എന്ന നിലയിൽ ഇൻറർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു.
പലേടത്തും ലാത്തിച്ചാർജും നടത്തി. ലോക്കൽ പോലീസ് പോസ്റ്റിനു നേരെയും ആക്രമണം ഉണ്ടായി. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കല്ലേറിൽ അഞ്ചു പോലീസുകാർക്കു പരിക്കേറ്റതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ജോധ്പൂരിൽനിന്നുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ട് സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിച്ചു. സ്ഥിതിഗതി ചർച്ച ചെയ്യാൻ അദ്ദേഹം ഉന്നതതല യോഗം വിളിക്കുകയും മുതിർന്ന ഉദ്യോഗസ്ഥരെ ജോധ്പൂരിലേക്ക് അയയ്ക്കുകയും ചെയ്തു.
രാമനവമി, ഹനുമാൻ ജയന്തി, റമദാൻ എന്നിവ ഇന്ത്യ ആചരിക്കുന്നതിനിടെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ഇത്തരം സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
















