കണ്ണൂർ: കെ റെയിൽ സർവേയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് വീണ്ടും പ്രതിഷേധം. ധർമടം പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് പ്രതിഷേധം നടന്നത്.
കനത്ത പ്രതിഷേധത്തെ തുടർന്ന് സർവേ കല്ല് സ്ഥാപിക്കാനായില്ല. തുടർന്ന് സർവേ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി. കെ റെയിൽ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുള്ള ഉന്തിലും തള്ളിലും കെ റെയിൽ ഉദ്യോഗസ്ഥന് മർദനമേറ്റു.
കോൺഗ്രസ്, എസ്ഡിപിഐ, ബിജെപി പ്രവർത്തകരും സ്ഥലത്തുണ്ട്. സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാരാണ് കല്ലിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ തടയുന്നത്. പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല.
ഇന്ന് രാവിലെയും ധർമടത്ത് കെ റെയിൽ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷവുമുണ്ടായിരുന്നു. വൻ പോലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് ഉദ്യോഗസ്ഥർ കല്ലിടലിനെത്തിയത്. പ്രതിഷേധിച്ചവരിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഒരാളെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
വരും ദിവസങ്ങളിലും പ്രദേശത്ത് കല്ലിടൽ തടയുമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ് പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു.