വിജയ് നായകനായ ബീസ്റ്റിനെക്കുറിച്ചുള്ള ഡീഗ്രേഡിങ് അഭിപ്രായങ്ങളില്‍ പ്രതികരണവുമായി പിതാവ് എസ്.എ ചന്ദ്രശേഖര്‍. പുതിയ തലമുറയിലെ കഴിവ് തെളിയിച്ച സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് തെറ്റിദ്ധാരണ പുലര്‍ത്തുന്നുവെന്ന് ചന്ദ്രശേഖര്‍ പറഞ്ഞത്. ബീസ്റ്റിന്റെ കാര്യത്തില്‍ തിരക്കഥയും സംവിധാനവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും ഒരു അഭിമുഖത്തിൽ ചന്ദ്രശേഖര്‍ പറഞ്ഞു.
”ബീസ്റ്റിലെ അറബിക്കുത്ത് സോങ് വരെ ഞാന്‍ വളരെ ആസ്വദിച്ചു. എന്നാല്‍ അതിന് ശേഷം സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ നില്‍ക്കുന്നത്. തിരക്കഥയും സംവിധാനവും മികവ് പുലര്‍ത്തിയില്ല. സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ബീസ്റ്റ് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ്. എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്‍കുന്നതായിരുന്നില്ലഎന്നാണ് ചന്ദ്രേശഖര്‍ പറഞ്ഞത്.
നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13 നാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. വിജയ് സിനിമകളുടെ സ്ഥിരം ശൈലിയായ നായകന്‍റെ രക്ഷക പരിവേഷത്തില്‍ തന്നെയാണ് ഇത്തവണയും വിജയ് എത്തുന്നത്. വീരരാഘവന്‍ എന്ന മുന്‍ റോ ഏജന്‍റിന്‍റെ വേഷത്തിലാണ് വിജയ് ബീസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡെ, സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു.
















