തിരുവനന്തപുരം: പാലക്കാട്ട് ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാലക്കാട് നടന്ന കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും ഗവർണർ പറഞ്ഞു.
നിയമ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കർശന നടപടി സ്വീകരിക്കണം. നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം കൊലപാതകത്തിന് തീവ്രവാദ സ്വഭാവമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. പൊലീസിന്റെ ഇടപെടൽ കർശനമാക്കുമെന്ന് സർവകക്ഷി യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനിടെ സർവകക്ഷിയോഗം ബഹിഷ്‌കരിച്ച ബിജെപി നടപടിയെ മന്ത്രി വിമർശിച്ചു. തീരുമാനിച്ച് വന്നാൽ അനുനയിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു വിമർശനം.
അതിനിടെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കീഴടങ്ങി. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. ആർ.എസ് എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു
ആർ.എസ്.എസ് പ്രവർത്തകൻ എസ്.കെ ശ്രീനിവാസനെ കൊലപെടുത്തിയ കേസിലെ പ്രതികൾ എസ്.ഡി.പി.ഐ , പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരാണ്. സുബൈർ വധകേസിലെ പ്രതികൾ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരും. കൊലപാതകത്തിന് ഉപയോഗിച്ച കാർ വാടകക്ക് എടുത്ത രമേശും കസ്റ്റഡിയിലുണ്ട്. ആർമുഖൻ, ശരവണനെയും എന്നിവരെയും ചോദ്യം ചെയ്ത് വരുകയാണ്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എ.ഡി.ജി.പി അറിയിച്ചു.