കണ്ണൂർ: 23-ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ ഉജ്ജ്വല സമാപനം. നായനാർ അക്കാദമിയിൽ നിന്നും ജവഹർ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളണ്ടിയർ മാർച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. രണ്ടായിരം വളണ്ടിയർമാരാണ് മാർച്ചിൽ പങ്കെടുത്തത്. പിണറായി വിജയൻ, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട് എന്നിവർ തുറന്ന വാഹനത്തിൽ റെഡ് വളണ്ടിയർ മാർച്ചിന്റെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.
സമാപന സമ്മേളനത്തിന്റെ ഭാഗമാകാൻ ആയിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുതൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് വരെ പങ്കെടുത്തത് സമ്മേളനത്തിന് മാറ്റുകൂട്ടി.
1943-ൽ മുംബെയിലാണ് ഒന്നാംപാർട്ടി കോൺഗ്രസ് ആരംഭിച്ചത്. 80 വർഷക്കാലം പിന്നിടുമ്പോൾ സഖാക്കൾക്ക് പറയാനുള്ളത് ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ചരിത്രമാണ്. 1943 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ വളർച്ചയും തളർച്ചയും കണ്ടു. കൽക്കട്ട തിസീസ് മുതൽ കെ-റെയിൽ വരെ പാർട്ടി കോൺഗ്രസ് ചർച്ച വിഷയമാക്കി.
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, ബി വി രാഘവുലു, ബൃന്ദ കാരാട്ട്, സൂര്യകാന്ത മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍, തപന്‍സെന്‍, നീലോല്‍പല്‍ ബസു, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, എ വിജയരാഘവന്‍, രാമചന്ദ്രഡോം, അശോക് ധാവ്ളെ എന്നിവരാണ് പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍. എസ്. രാമചന്ദ്രന്‍പിള്ള, ബിമന്‍ബോസ്, ഹനന്‍മൊള്ള എന്നിവര്‍ പിബിയില്‍ നിന്നൊഴിവായി.
85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പിബിയെയുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.കേന്ദ്ര കമ്മിറ്റിയിലെ 17 പേര്‍ പുതുമുഖങ്ങളില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. പി രാജീവ്, കെ എന്‍ ബാലഗോപാല്‍, പി സതീദേവി, സി എസ് സുജാത എന്നിവരാണ് കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍. പുതുതായി മൂന്ന് വനിതകളെയും ഉള്‍പ്പെടുത്തി. കേരളത്തില്‍നിന്ന് എസ് ആര്‍ പിക്ക് പുറമേ വൈക്കം വിശ്വന്‍, പി കരുണാകരന്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവായി.
പോളിറ്റ് ബ്യൂറോയില്‍ ആദ്യദളിത് സാന്നിധ്യമായി ബംഗാളില്‍ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം പിബിയിലെത്തി. 1989 മുതല്‍ ബംഗാളിലെ ബിര്‍ഭൂം മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാമചന്ദ്ര ഡോം.