കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം. കോടതി രേഖകൾ ചോർന്നതിൽ തെളിവ് ഹാജരാക്കണമെന്നും വിചാരണ കോടതി നിർദേശിച്ചു. തെളിവ് നൽകാതെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
കേസിൽ പ്രിസൈഡിംഗ് ഓഫിസറുടെ ഒപ്പുൾപ്പെടെയുള്ള രേഖകൾ ചോർന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു പൗലോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് പ്രതിയായ ദിലീപിന്റെ ഫോണിൽ നിന്ന് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ബൈജു പൗലോസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നും ബൈജു പൗലോസ് പറഞ്ഞു.
എന്നാൽ രേഖകൾ പുറത്ത് പോയതിന് തെളിവുകൾ ഹാജരാക്കാൻ കോടതി വ്യക്തമാക്കി. തുടർന്ന് കോടതിക്ക് മുൻപാതെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ്. കേസിൽ അതീവ നിർണായകമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.

















