കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള രേഖയെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ കേരളത്തിന് മാത്രമായി ചെറുക്കാനാകില്ലെന്നും. സ്വകാര്യ വ്യവസായ പാർക്കുകൾ അടക്കമുള്ള കാര്യത്തിൽ രാജ്യത്തെ നിയമം അനുസരിച്ചുള്ള തീരുമാനങ്ങളാണ് പാർട്ടി എടുക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെ മിസ് ചെയ്യുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. വി എസ് പ്രചോദനമാണ്. വി എസിനെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ സമരം നടത്തുന്ന പാർട്ടി കേരളത്തിൽ മറിച്ചുളള നിലപാട് എടുത്തതിനെക്കുറിച്ചായിരുന്നു സി പി എം സമ്മേളന നഗരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യെച്ചൂരി നേരിട്ട പ്രധാന ചോദ്യം.

















